
തൃശൂർ: തൃശൂർ പുതുക്കാട് നവജാത ശിശുക്കളെ കൊന്ന് കുഴിച്ചിട്ട അവിവാഹിതരായ മാതാപിതാക്കൾ കസ്റ്റഡിയിൽ. രണ്ടു തവണയായി ജനിച്ച കുഞ്ഞുങ്ങളെയാണ് കുഴിച്ചിട്ടത്. ആമ്പല്ലൂർ സ്വദേശി ഭവിൻ, വെള്ളിക്കുളങ്ങര സ്വദേശി അനീഷ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ആദ്യത്തെ കുഞ്ഞിന്റേത് സ്വാഭാവിക മരണവും രണ്ടാമത്തെ കുഞ്ഞിനെ കൊന്നതാണെതെന്നും അനീഷ മൊഴി നല്‍കിയെന്ന് റൂറല്‍ എസ് പി പറഞ്ഞു.2021ലും 2024 ലുമായിരുന്നു പ്രസവം നടന്നത്. കുട്ടികളുടെ കർമ്മം ചെയ്യാൻ വേണ്ടി സൂക്ഷിച്ച അസ്ഥിയുമായി ഭവിൻ സ്റ്റേഷനിലെത്തി സംസാരിച്ചതോടെയാണ് വിവരം പുറത്തുവന്നത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് യുവാവ് പൊലീസ് സ്റ്റേഷനിലെത്തിയത്. ആദ്യ പ്രസവം വീട്ടിലെ ശുചി മുറിയിൽ വെച്ച് നടന്നു. സ്വാഭാവിക മരണം സംഭവിച്ച കുട്ടിയെ രഹസ്യമായി അനീഷയുടെ വീട്ടുവളപ്പിൽ കുഴിച്ചിട്ടു. രണ്ടാമത്തെ പ്രസവം നടന്നത് യുവതിയുടെ വീട്ടിലെ മുറിയിൽ വെച്ചായിരുന്നുവെന്നും പിന്നീട് കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്കൂട്ടറിൽ അനീഷ ഭവിന്റെ വീട്ടിലെത്തിച്ച് വീട്ടുവളപ്പിൽ കുഴിച്ചിടുകയായിരുന്നു എന്നും ഭവിൻ മൊഴി നൽകി. അനീഷയും മൊഴി നൽകിയിട്ടുണ്ട്. കുട്ടികളുടെ അസ്ഥി തൃശൂർ മെഡിക്കൽ കോളജ് ഫോറൻസിക് തലവൻ ഡോ.ഉമേഷിന്റെ നേതൃത്വത്തിൽ പരിശോധന നടത്തും.
