
കൊച്ചി: കഞ്ചാവ് കടത്തിന് പുതിയ മാര്‍ഗം കണ്ടെത്തിയ ബംഗാള്‍ സംഘം നെടുമ്പാശേരിയില്‍ അറസ്റ്റിലായി. സൈക്കിള്‍ പമ്പിനുളളില്‍ കഞ്ചാവ് നിറച്ചായിരുന്നു ഇവരുടെ കച്ചവടം. ഇരുപത്തിനാല് കിലോ കഞ്ചാവാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. 200 സൈക്കിള്‍ പമ്പുകളിലായാണ് ഇവർ കഞ്ചാവ് കച്ചവടം നടത്താൻ ശ്രമിച്ചത്. പരിശോധനയിൽ ഈ പമ്പുകളിലെല്ലാം കഞ്ചാവായിരുന്നുവെന്ന കണ്ടെത്തി. ആകെ 24 കിലോ കഞ്ചാവാണ് ഇവരിൽ നിന്നും പിടിച്ചെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി. വിശദ വിവരങ്ങൾ ഇങ്ങനെ സൈക്കിള്‍ പമ്പ് കച്ചവടക്കാരെന്ന വ്യാജേനയായിരുന്നു നാലംഗ സംഘത്തിന്‍റെ കഞ്ചാവ് കച്ചവടം. പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശികളാണ് അറസ്റ്റിലായ നാലു പേരും. റാഖിബുല്‍ മൊല്ല,സിറാജുല്‍ മുന്‍ഷി, റാബി, സെയ്ദുല്‍ ഷെയ്ഖ് എന്നിവരാണ് പിടിയിലായത്. ഒഡീഷയില്‍ നിന്ന് ഒരു കിലോ കഞ്ചാവ് രണ്ടായിരം രൂപ നിരക്കില്‍ വാങ്ങിയ ശേഷം ഇരുപതിനായിരം രൂപയ്ക്ക് ഇവിടെ എത്തിച്ച് വില്‍ക്കുകയായിരുന്നു സംഘത്തിന്‍റെ രീതി. പത്തിരട്ടി ലാഭമാണ് സംഘത്തിന് ലഭിച്ചത്. കോയമ്പത്തൂരിലെത്തിയ ശേഷം ബസ് മാര്‍ഗമാണ് അങ്കമാലിയിലെത്തിയത്. അവിടെ നിന്ന് ഓട്ടോ റിക്ഷയില്‍ പോകുമ്പോഴായിരുന്നു ആലുവയിലെ ഡാന്‍സാഫ് സംഘവും നെടുമ്പാശേരി പൊലീസും ചേര്‍ന്ന് എല്ലാവരെയും പിടികൂടിയത്.
