കന്യാസ്ത്രീകൾക്ക് ഇന്നും മോചനമില്ല; ജാമ്യാപേക്ഷയിൽ വിധി നാളെ; ജാമ്യത്തെ എതിർത്ത് ഛത്തീസ്ഗഢ് സർക്കാർ

ബിലാസ്പൂർ: ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ തീരുമാനം നാളെ. കേസിൽ ശനിയാഴ്ച ബിലാസ്പൂരിലെ എൻ.ഐ.എ കോടതി വിധി പറയും. ഇതോടെ കന്യാസ്ത്രീകൾ ഇന്നും ജയിലിൽ തുടരേണ്ടി വരും. ഹരജിയിൽ ഇന്നു വാദം പൂർത്തിയായി. ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സർക്കാർ എതിർത്തുവെന്നാണ് റിപ്പോർട്ട്. കേസന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. സംസ്ഥാന സർക്കാർ ജാമ്യാപേക്ഷയെ എതിർക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, അതിനു വിപരീതമായാണ് പ്രോസിക്യൂഷൻ കോടതിയിൽ ജാമ്യാപേക്ഷയെ എതിർത്തത്. കന്യാസ്ത്രീകള്‍ ഉടന്‍ പുറത്തുവരുമെന്നായിരുന്നു ബി.ജെ.പി നേതാക്കൾ ഉന്നയിച്ച വാദം. വിശദമായ വാദമാണ് ഇന്നു കോടതിയിൽ നടന്നത്. മനുഷ്യക്കടത്ത് ആരോപിച്ച് കഴിഞ്ഞയാഴ്ചയാണ് സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും പ്രീതി മേരിയെയും അറസ്റ്റ് ചെയ്തത്. ഇരുവരും ദുർഗ് സെൻട്രൽ ജയിലിലാണുള്ളത്. അറസ്റ്റിൽ വലിയ പ്രതിഷേധമാണ് കേരളത്തിലുടനീളം ഉയരുന്നത്.
