NationalWorld

യുദ്ധം കൂടുതൽ ശക്തിപ്പെട്ടാൽ എണ്ണവില 100––120 ഡോളർവരെ ഉയർന്നേക്കും

ഇറാൻ–ഇസ്രയേല്‍ സംഘർഷം: ആഗോള എണ്ണവിപണിയില്‍ ആശങ്കയേറുന്നു

കൊച്ചി :
പശ്ചിമേഷ്യയെ യുദ്ധക്കളമാക്കിയ ഇസ്രയേലിന്റെ ഇറാൻ ആക്രമണവും തിരിച്ചടിയും ആഗോള അസംസ്‌കൃത എണ്ണവിപണിയിൽ കടുത്ത ആശങ്ക സൃഷ്ടിക്കുന്നു. ആഗോള വിപണിയിലേക്കുള്ള എണ്ണവിതരണത്തെ സംഘർഷം ബാധിക്കുമോ എന്നതാണ്‌ വിപണിയെ ആശങ്കപ്പെടുത്തുന്നത്. ഇറാൻ വൻകിട എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ കൂട്ടത്തിൽ ഏഴാംസ്ഥാനത്തും എണ്ണ ഉൽപ്പാദന രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസിൽ മൂന്നാംസ്ഥാനത്തുമാണ്. ദിവസം 40 ലക്ഷം വീപ്പ എണ്ണ ഉൽപ്പാദനവും 20 ലക്ഷം വീപ്പയിലധികം കയറ്റുമതിയുമുണ്ട്. ഇസ്രയേൽ ആക്രമണം ശക്തിപ്പെടുത്തുകയും ഇറാന്റെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളും പൈപ്പ് ലൈൻ അടക്കം വിതരണസംവിധാനങ്ങളും തകർത്താൽ എണ്ണവിതരണം നിലയ്ക്കും. ഇത് എണ്ണവില കുതിച്ചുയരാൻ ഇടയാക്കും.
ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക പാടമായ (ഗ്യാസ് ഫീൽഡ്) സൗത്ത് പാർസിൽ ഇസ്രയേൽ ശനിയാഴ്ച വ്യോമാക്രമണം നടത്തിയതോടെ ഇറാൻ അവിടെനിന്നുള്ള ഉൽപ്പാദനം ഭാഗികമായി നിർത്തി. 9700 ചതുരശ്ര കിലോമീറ്ററാണ് ഇറാൻ-ഖത്തർ സംയുക്ത ഉടമസ്ഥതയിലുള്ള വാതകപാടത്തിന്റെ വിസ്തൃതി. ഇറാന്റെ പ്രകൃതിവാതക ശേഖരത്തിന്റെ 48 ശതമാനത്തിലധികം ഇവിടെയാണ്. ഭാഗിക പ്രവർത്തനം നിർത്തിയതിലൂടെ ദിവസം 1.2 കോടി ക്യുബിക് മീറ്റർ പ്രകൃതിവാതക ഉൽപ്പാദനം നിലച്ചു. ഇത് എണ്ണ, പ്രകൃതിവാതക വിപണിയിൽ വൻ ആഘാതം സൃഷ്ടിക്കും.
“ഇറാന് ശക്തമായ സ്വാധീനമുള്ള ഹോർമൂസ് കടലിടുക്കുവഴി ഗൾഫ്‌ രാജ്യങ്ങളിൽനിന്ന് ലോക വിപണിയിലേക്കുള്ള എണ്ണവിതരണവും തടസപ്പെട്ടേക്കുമെന്ന ആശങ്കയുമുണ്ട്‌. ആഗോള എണ്ണ ഉൽപ്പാദനത്തിന്റെ മൂന്നിലൊന്നും പേർഷ്യൻ ഗൾഫ് മേഖലയിലാണ്. ഇറാനും ഒമാനും ഇടയിലുള്ള ഈ തന്ത്രപ്രധാന ജലപാതയിലൂടെയാണ് കടൽമാർഗമുള്ള ആഗോള എണ്ണവിതരണത്തിന്റെ 20 ശതമാനത്തിലധികവും ദ്രവീകൃത പ്രകൃതിവാതകത്തിന്റെ (എൽഎൻജി) 21 ശതമാനവും കടന്നുപോകുന്നത്. ഹോർമൂസ് കടലിടുക്ക് അടച്ചുപൂട്ടുമെന്ന് ഇറാൻ വ്യക്തമാക്കിക്കഴിഞ്ഞു.
ഇസ്രയേൽ കടന്നാക്രമണത്തിന് തൊട്ടുപുറകെ അന്താരാഷ്‌ട്രവിപണിയിൽ എണ്ണവിലയിൽ വൻ കുതിപ്പാണുണ്ടായത്. ഒറ്റയടിക്ക് 69.36 ഡോളറിൽനിന്ന് 13 ശതമാനത്തിലധികം വർധിച്ച്, വീപ്പയ്ക്ക് 78.50 ഡോളറിലേക്ക് വില കത്തിക്കയറി. പിന്നീട് അൽപ്പം താഴ്‌ന്നെങ്കിലും എട്ടുശതമാനത്തിലധികം ഉയർന്ന് 75.18 ഡോളറിൽ വെള്ളിയാഴ്ച വ്യാപാരം അവസാനിച്ചു. തിങ്കളാഴ്‌ച വീണ്ടും വ്യാപാരം തുടങ്ങുമ്പോൾ ഈ കയറ്റത്തിന്റെ തുടർച്ചയാണ് വിപണിവിദഗ്ധർ പ്രതീക്ഷിക്കുന്നത്.
യുദ്ധം കൂടുതൽ ശക്തിപ്പെട്ടാൽ എണ്ണവില 100–120 ഡോളർവരെ ഉയർന്നേക്കാമെന്നാണ് അന്താരാഷ്ട്ര സാമ്പത്തിക സേവന സ്ഥാപനമായ ജെ പി മോർഗൻ വിലയിരുത്തുന്നത്. എണ്ണവിലയിലുണ്ടാകുന്ന വർധന ആഗോളതലത്തിൽ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കും. ആവശ്യമുള്ള എണ്ണയുടെ 85 ശതമാനത്തോളം ഇറക്കുമതിചെയ്യുന്ന ഇന്ത്യക്ക് വിലവർധന വൻ ആഘാതമാകും. വ്യാപാരകമ്മി വർധിക്കും. രൂപയുടെ മൂല്യം ഇടിയും. ഇന്ധന, ഭക്ഷ്യോൽപ്പന്ന വിലക്കയറ്റം കൂടുതൽ രൂക്ഷമാകുകയും ചെയ്യും.”

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button