ഓറഞ്ച് ക്യാപ്: റൺവേട്ടയിൽ സഞ്ജുവിനെ മറികടന്ന് രോഹിത്;ജോസേട്ടനെയും പിന്നിലാക്കി സൂര്യകുമാര്‍ യാദവ് മൂന്നാമത്

ഹൈദരാബാദ്: ഐപിഎല്‍ റണ്‍വേട്ടക്കാരുടെ ആദ്യ പത്തില്‍ വീണ്ടും മാറ്റം. ഇന്നലെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയും അര്‍ധസെഞ്ചുറി നേടിയ മുംബൈ താരം രോഹിത് ശര്‍മ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രാജസ്ഥാന് റോയല്‍സ് നായകന് സഞ്ജു സാംസണെ മറികടന്നു. ഹൈദരാബാദിനെതിരെ 76 റണ്‍സുമായി പുറത്താകാതെ നിന്ന് മുംബൈയുടെ വിജയശില്പിയായ രോഹിത് എട്ട് കളികളില്‍ 228 റണ്‍സുമായി റണ്‍വേട്ടകാരുടെ പട്ടികയില്‍ പത്തൊമ്പതാം സ്ഥാനത്തെത്തി. രോഹിത്തിന്റെ തുടര്‍ച്ചയായ രണ്ടാം അര്‍ധസെഞ്ചുറിയാണിത്. തൊട്ടു മുന്‍ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ 45 പന്തില്‍ 76 റണ്‍സുമായി പുറത്താകാതെ നിന്ന രോഹിത് ഇന്നലെ ഹൈദരാബാദിനെതിരെ 46 പന്തില്‍ 70 ണ്‍സെടുത്തു. ഈ രണ്ട് മത്സരങ്ങളിലെ പ്രകടനമാണ് സഞ്ജു സാംസണെ മറികടന്ന് റണ്‍വേട്ടയില്‍ പത്തൊമ്പതാം സ്ഥാനത്തെത്താന്‍ രോഹിത്തിനെ സഹായിച്ചത്. അതേസമയം, പരിക്കുമൂലം ലക്നൗവിനെതിരായ കഴിഞ്ഞ മത്സരത്തില്‍ കളിക്കാതിരുന്ന സഞ്ജുവിന് ഇന്ന് ബെംഗളൂരുവില്‍ നടക്കുന്ന ചലഞ്ചേഴ്സ് ബെംഗളൂരവിനെതിരായ മത്സരത്തിലും കളിക്കാനാവില്ല.ഏഴ് മത്സരങ്ങളില്‍ 224 റണ്‍സെടുത്ത സഞ്ജു റണ്‍വേട്ടക്കാരുടെ പട്ടികയില്‍ 21-ാം സ്ഥാനത്താണിപ്പോള്‍. റണ്‍വേട്ടക്കാരുടെ ആദ്യ പത്തിലും മാറ്റമുണ്ട്. ഇന്നലെ ഹൈദരാാബാദിനെതിരെ 19 പന്തില്‍ 40 റണ്‍സുമായി പുറത്താകാതെ നിന്ന മുംബൈയുടെ സൂര്യകുമാര്‍ യാദവ് റണ്‍വേട്ടയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നതാണ് പ്രധാന മാറ്റം. 9 മത്സരങ്ങളില്‍ 373 റണ്‍സുമായാണ് സൂര്യ മൂന്നാം സ്ഥാനത്തെത്തിയത്. എട്ട് കളികളില്‍ 417 റണ്‍സെടുത്ത സായ് സുദര്‍ശനും ഒമ്പത് കളികളില്‍ 377 റണ്‍സടിച്ച നിക്കോളാസ് പുരാനും തന്നെയാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. ഇന്നലെ ഹൈദരാബാദിനെതിര തിളങ്ങിയതോടെ റണ്‍വേട്ടക്കാരുടെ ലിസ്റ്റില്‍ ജോസ് ബട്ലര്(356), മിച്ചല്‍ മാര്‍ഷ്(344) എന്നിവരെയാണ് സൂര്യ മറികടന്നത്. ഏയ്ഡന്‍ മാര്‍ക്രം(326) ആറാമതും കെ എല്‍ രാഹുല്‍(323) ഏഴാമതും വിരാട് കോലി(322) എട്ടാമതുമാണ്. യശസ്വി ജയ്സ്വാള്‍(307), ശുഭ്മാന്‍ ഗില്‍(305) എന്നിവരാണ് ആദ്യ പത്തിലുള്ളത്.
