പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ രാജ്യത്തുണ്ടായത് 10 ലക്ഷത്തിലേറെ സൈബർ ആക്രമണങ്ങൾ

മുംബൈ: പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ രാജ്യത്ത് നടന്നത് 10 ലക്ഷത്തിലേറെ സൈബർ ആക്രമണങ്ങളെന്ന് റിപ്പോർട്ട്. പാകിസ്ഥാൻ അടക്കമുള്ള പല രാജ്യങ്ങളിൽ നിന്നായാണ് സൈബർ ആക്രമണങ്ങളുണ്ടായതായാണ് മഹാരാഷ്ട്ര സൈബർ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. മഹാരാഷ്ട്ര പൊലീസിലെ സൈബർ ക്രൈം വിഭാഗത്തിന്റേതാണ് വെളിപ്പെടുത്തൽ. ഏപ്രിൽ 22ന് ശേഷം ഡിജിറ്റൽ ആക്രമണങ്ങളിൽ വലിയ രീതിയിലുള്ള വർധനവാണ് രാജ്യത്തുണ്ടായതെന്നാണ് ഉയർന്ന് പൊലീസ് ഉദ്യോഗസ്ഥൻ വിശദമാക്കിയത്. 10 ലക്ഷം സൈബർ ആക്രമണങ്ങൾ ഇന്ത്യയിൽ പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ നടന്നതായാണ് അഡീഷണൽ ഡയറക്ടർ ഓഫ് പൊലീസ് സശസ്വി യാദവ് വിശദമാക്കിയത്. മിഡിൽ ഈസ്റ്റ്, ഇന്തോനേഷ്യ, മൊറോക്കോ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നാണ് സൈബർ ആക്രമണങ്ങളിൽ ഏറെയും വന്നിട്ടുള്ളത്. ഇസ്ലാമിക ഗ്രൂപ്പുകളിൽ നിന്നാണ് ഹാക്കിംഗ് ശ്രമങ്ങളിൽ ഏറിയ പങ്കും വന്നിട്ടുള്ളത്. സൈബർ യുദ്ധമുഖം തുറക്കുന്നതിന് സമാനമായാണ് അക്രമമെന്നാണ് മഹാരാഷ്ട്ര സൈബർ ക്രൈം വിശദമാക്കുന്നത്. സർക്കാർ ഓഫീസുകൾക്കും വകുപ്പുകൾക്കും സൈബർ ആക്രമണം സംബന്ധിച്ച മുന്നറിയിപ്പും നൽകിയതായി മുംബൈ പൊലീസ് വിശദമാക്കുന്നത്. ഏപ്രിൽ 22ന് ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 26 പേരിൽ ഏറിയ പങ്കും വിനോദ സഞ്ചാരികളായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് സംസ്ഥാനത്ത് വിവിധ സുപ്രധാന ഓഫീസുകളിൽ ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലും ക്ലിഫ് ഹൗസിലും ബോംബ് വയ്ക്കുമെന്ന് ധനകാര്യസെക്രട്ടറിയുടെ ഇ മെയിലേക്കാണ് സന്ദേശമെത്തിയത്. ലഹരി വ്യാപനത്തിനെതിരെ മുഖ്യമന്ത്രി നടപടി എടുക്കുന്നതിൽ പ്രതിഷേധിച്ച് ബോംബ് വയ്ക്കുമെന്നായിരുന്നു ഇ മെയിൽ സന്ദേശം വിശദമാക്കിയത്. തിരുവനന്തപുരത്തെ ഗതാഗത കമ്മീഷണറുടെ ഓഫീസിലും, നെടുമ്പാശേരി വിമാനത്താവളത്തിലും രാജ്ഭവനിലും ഭീഷണി സന്ദേശമെത്തിയിരുന്നു.
