Kerala

കിലോയ്ക്ക് 700 രൂപയ്ക്ക് മുകളിൽ കുരുമുളക് വില, കുത്തനെയിടിഞ്ഞ് ഉത്പാദനം, കർഷകർ പ്രതിസന്ധിയിൽ

കട്ടപ്പന: കാലാവസ്ഥ വ്യതിയാനം മൂലം ഉൽപ്പാദനം കുറഞ്ഞതോടെ പ്രതിസന്ധിയിലാണ് സംസ്ഥാനത്തെ കുരുമുളക് കർഷകർ. കഴിഞ്ഞ വ‌ർഷത്തെ അപേക്ഷിച്ച് ഉൽപ്പാദനം മുപ്പത് ശതമാനത്തോളം കുറഞ്ഞിട്ടുണ്ടെന്നാണ് കർഷകർ പറയുന്നത്. കഴിഞ്ഞ വർഷത്തെ വേനൽ ഏലം കർഷകർക്കൊപ്പം കുരുമുളക് കർഷകരുടെയും നടുവൊടിച്ചിരുന്നു. ഇടുക്കിയിൽ മാത്രം 4203 പേരുടെ 2100 ഏക്കറിലെ കുരുമുളക് ചെടികളാണ് ഉണങ്ങിയത്. 39 കോടിയുടെ നഷ്ടമാണ് കർഷകർക്കുണ്ടായത്.  ഇത്തവണ നല്ല ഉൽപ്പാദനം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു കർഷകരുണ്ടായിരുന്നത്. എന്നാൽ വേനലിനു ശേഷമുണ്ടായ മഴ കർഷകരെ ചതിച്ചു. ആദ്യത്തെ മഴയിലാണ് കുരുമുളക് വള്ളികൾ തളിർക്കുന്നത്. ഇതിനു ശേഷം ചെറിയ ഇടവേള കിട്ടിയെങ്കിൽ മാത്രമേ വള്ളികളിൽ കുരുമുളക് തിരിയിടുകയുള്ളൂ. മഴക്കുള്ള ഈ ഇടവേള കിട്ടാതെ വന്നതോടെ തിരികളുണ്ടാകുന്നത് ഗണ്യമായി കുറഞ്ഞു. ഇതാണ് ഉൽപ്പാദനം കുറയാൻ പ്രധാന കാരണമായത്. വിളവെടുത്തു കഴിഞ്ഞപ്പോൾ കഴിഞ്ഞ വർഷത്തേതിൻറെ മൂന്നിൽ രണ്ട് മാത്രമാണ് കിട്ടിയത്. വിലയിൽ ഇത്തവണ കാര്യമായ വർധനവുണ്ടായി. കിലോയ്ക്ക് 700 രൂപക്ക് മുകളിലാണിപ്പോൾ വില. എന്നാൽ ഉൽപ്പാദനം കുത്തനെ ഇടിഞ്ഞതിനാൽ കർഷകർക്ക് പ്രയോജനമില്ലാതായി. കുരുമുളക് കൃഷി ചെയ്യുന്ന സ്ഥലത്തിൻറെ വിസ്തീർണത്തിലും സംസ്ഥാനത്ത് വലിയ കുറവുണ്ടായിട്ടുണ്ട്. 2014 ൽ 85,431 ഹെക്ടർ സ്ഥലത്ത് കുരുമുളക് കൃഷിയുണ്ടായിരുന്നു. കഴിഞ്ഞ വർഷമിത് 72,600 ഹെക്ടറായി കുറഞ്ഞു. ഇതോടൊപ്പം വിവിധ തരത്തിലുള്ള രോഗങ്ങളും കുരുമുളക് ചെടികൾ ഇല്ലാതാക്കി. കൂടുതൽ വിളയും വിലയും ലഭിക്കുന്ന കൃഷികളിലേക്ക് മാറാനുള്ള തീരുമാനത്തിലാണ് കുരുമുളക് കർഷകരിലധികവും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button