
രത്നഗിരി: വളർത്തുനായയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ മാനസികാരോഗ്യ വിദഗ്ധനും ഭാര്യയും പുള്ളിപ്പുലിയെ നേരിട്ടത് അരമണിക്കൂറോളം. ഒടുവിൽ 55 വയസ് പ്രായമുള്ള മാനസികാരോഗ്യ വിദഗ്ധന്റെ ആക്രമണത്തിൽ പുലി ചത്തു. ഞായറാഴ്ച രാവിലെ മഹാരാഷ്ട്രയിലെ രത്നഗിരിയിലാണ് സംഭവം. ചിപ്ലുനിലെ തൊണ്ടാലി വരേലി സ്വദേശിയുടെ വളർത്തുനായയെ പുള്ളിപ്പുലി ലക്ഷ്യമിട്ടത്. ആശിഷ് മഹാജൻ എന്നയാളാണ് നായയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പുള്ളിപ്പുലിയെ ആക്രമിച്ചത്. പൂനെയിൽ മാനസികാരോഗ്യ വിദഗ്ധനായിരുന്നു ആശിഷ് മഹാജൻ വിരമിച്ച ശേഷമാണ് രത്നഗിരിയിലേക്ക് എത്തിയത്. ഞായറാഴ്ച പുലർച്ചെ വളർത്തുനായ അസാധാരണമായി കുരയ്ക്കുന്ന ശബ്ദം കേട്ടാണ് 55കാരൻ വീടിന് പുറത്ത് എത്തിയത്. വളർത്തുനായയെ കൊല്ലാനൊരുങ്ങുന്ന പുള്ളിപ്പുലിയെ ആണ് വീടിന് പുറത്ത് ആശിഷ് കണ്ടത്. കയ്യിലുണ്ടായിരുന്ന ഫ്ലാഷ് ലൈറ്റ് ഉപയോഗിച്ച് പുള്ളിപ്പുലിയെ ഓടിക്കാൻ ശ്രമിച്ച് ഫലം കാണാതെ വന്നപ്പോഴാണ് ഭാര്യ കത്തിയുമായി വന്നത്. ഇതോടെ മറ്റൊന്നും നോക്കാതെ 55 കാരൻ പുള്ളിപ്പുലിയുടെ ദേഹത്തേക്ക് ചാടിവീണ് വന്യമൃഗത്തെ ആക്രമിക്കുകയായിരുന്നു. വളർത്തുനായയുടെ ദയനീയമായ കരച്ചിലാണ് ഇത്തരമൊരു സാഹസത്തിലേക്ക് പ്രേരിപ്പിച്ചതെന്നാണ് 55കാരൻ പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കിയത്. തിരികെ പുള്ളിപ്പുലി ആക്രമിച്ചതിൽ 55കാരന് പരിക്കുകൾ സംഭവിച്ചു, നിലവിൽ ചികിത്സയിൽ തുടരുകയാണ്. വനംവകുപ്പ് അധികൃതരെത്തി സംഭവ സ്ഥലം പരിശോധിച്ചു. രണ്ട് വയസ് പ്രായം വരുന്ന പെൺ പുള്ളിപ്പുലിയാണ് കൊല്ലപ്പെട്ടത്. നെഞ്ചിലും കാലിലും കഴുത്തിലും ആഴത്തിലേറ്റ മുറിവാണ് പുള്ളിപ്പുലിയുടെ ജീവൻ നഷ്ടമായതിന് കാരണമെന്നാണ് വിലയിരുത്തൽ. രണ്ട് വർഷം മുൻപാണ് 55കാരൻ രത്നഗിരിയിലേക്ക് താമസം മാറിയത്.
