CrimeNational

കളിച്ചുകൊണ്ടിരുന്ന അഞ്ച് വയസുകാരിയെ എടുത്തുകൊണ്ടുപോയി കൊന്ന യുവാവിനെ തെളിവെടുപ്പിനിടെ പൊലീസ് വെടിവെച്ചുകൊന്നു

ബംഗളുരു: കർണാടകയിലെ ഹുബ്ബള്ളിയിൽ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയ ശേഷം കൊലപ്പെടുത്തിയ യുവാവിനെ പൊലീസ് വെടിവെച്ചുകൊന്നു. തെളിവെടുപ്പിനിടെ ഇയാൾ പൊലീസുകാരെ ആക്രമിക്കുകയും രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തുവെന്നും ഇത് തടയുന്നിതിനിടെ പ്രതിക്ക് നേരെ വെടിവെയ്ക്കുകയായിരുന്നു എന്നുമാണ് കർണാടക പൊലീസ് അറിയിച്ചത്. രണ്ട് പൊലീസുകാരെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിഹാർ സ്വദേശിയായ നിതേഷ് കുമാർ (35) ആണ് വെടിയേറ്റ് മരിച്ചത്. ഒരു വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന അഞ്ച് വയസുകാരിയെ സൗഹൃദം നടിച്ച് എടുത്തുകൊണ്ട് പോവുകയും പീഡനത്തിനൊടുവിൽ കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങളിൽ ഇയാൾ കുട്ടിയെ എടുത്തുകൊണ്ടു പോകുന്നത് വ്യക്തമായിരുന്നു. കർണാടകയിലെ കൊപ്പാൾ സ്വദേശിയായ ഈ പെൺകുട്ടിയുടെ അച്ഛൻ പെയിന്റിങ് തൊഴിലാളിയും അമ്മ വീട്ടുജോലികൾ ചെയ്യുന്നയാളുമാണ്. അമ്മ ജോലിക്ക് പോയ വീടിന്റെ മുന്നിൽ നിന്ന് കളിച്ചുകൊണ്ടിരിക്കുന്നതിനെയാണ് പ്രതി കുട്ടിയെ എടുത്തുകൊണ്ടു പോയത്. പിന്നീട് കുട്ടിയെ കാണാതായെന്ന് മനസിലായപ്പോൾ നാട്ടുകാർ ഒന്നാകെ അന്വേഷിച്ചിറങ്ങി. ഇതിനിടെ തൊട്ടടുത്തുള്ള ഷീറ്റിട്ട ഒരു കെട്ടിടത്തിന്റെ ശുചിമുറിയിൽ ചലനമറ്റ നിലയിൽ കുട്ടിയെ കണ്ടെത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സംഭവത്തിന് പിന്നാലെ കുട്ടിയുടെ കുടുംബത്തിന് നീതി നേടി വലിയ ജനക്കൂട്ടം പൊലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടിയിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ കണ്ടെത്തിയ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ശേഷം തെളിവെടുപ്പിനായി താമസ സ്ഥലത്ത് കൊണ്ടുവന്നപ്പോഴാണ് ഇയാൾ പൊലീസുകാരെ ആക്രമിക്കാനും പൊലീസ് വാഹനം നശിപ്പിക്കാനും ശ്രമിച്ചതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പൊലീസ് ആദ്യം ആകാശത്തേക്ക് വെടിവെച്ചു. എന്നാൽ ഇയാൾ കീഴടങ്ങാൻ തയ്യാറാവാതെ ഓടി രക്ഷപ്പെടാൻ നോക്കിയപ്പോൾ അത് തടയാനായി സംഘത്തിലുണ്ടായിരുന്ന വനിതാ എസ്.ഐ അന്നപൂർണ പ്രതിക്ക് നേരെ വെടിവെച്ചു എന്നാണ് പൊലീസ് അറിയിച്ചത്. രണ്ട് വെടിയുണ്ടകൾ ഇയാളുടെ ശരീരത്തിൽ തറച്ചു. പൊലീസുകാർ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് ഹുബ്ബള്ളി പൊലീസ് മേധാവി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button