ഇടങ്കാലൻ മഴവില്ല്..!; മെസ്സി മാജിക്കിൽ പോർട്ടോയെ വീഴ്ത്തി മയാമി, പിറന്നത് 68ാം ഫ്രീകിക്ക് ഗോൾ

അറ്റലാൻഡ്: ഫിഫ ക്ലബ് ലോകകപ്പിൽ പോർച്ചുഗൽ ക്ലബ് പോർട്ടോക്കെതിരെ ഇന്റർമയാമിക്ക് ജയം. സ്കോർ, 2-1. സൂപ്പർ താരം ലയണൽ മെസിയുടെ തകർപ്പൻ ഫ്രീകിക്കിലാണ് മയാമി ജയിച്ച് കയറിയത്. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് രണ്ടടിച്ച് പോർട്ടോയെ വീഴ്ത്തിയത്. എട്ടാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയാണ് പോർട്ടോയെ ആദ്യം മുന്നിലെത്തിച്ചത്. കിക്കെടുത്ത സ്ട്രൈക്കർ സാമു അഗെഹോവ പന്ത് അനായാസം മയാമിയുടെ വലയിലെത്തിച്ചു. ഗോൾ തിരിച്ചടിക്കാനുള്ള മയാമിയുടെ ശ്രമങ്ങളെല്ലാം പോർട്ടോ സമർത്ഥമായി ചെറുത്തതോടെ ആദ്യ പകുതി അവസാനിക്കുമ്പോൾ ഒരു ഗോളിന് പിന്നിലായിരുന്നു മയാമി. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മയാമി ഒപ്പമെത്തി. 47ാം മിനിറ്റിൽ ടെലാസ്കോ സെഗോവിയയാണ് സമനില ഗോൾ നേടിയത്. 54ാം മിനിറ്റിലാണ് ഇതിഹാസ താരം ലയണൽ മെസ്സിയുടെ മാജിക്കൽ ഗോളെത്തിയത്. ഇടങ്കാലൻ ഫ്രീക്കിക്ക് പോർട്ടോ ഗോൾ കീപ്പർക്ക് പ്രതിരോധിക്കാനുള്ള ഒരു പഴുതും നൽകാതെ പോസ്റ്റിന്റെ ഇടതുമൂലയിൽ വന്നിറങ്ങി (2-1). മെസ്സിയുടെ 68ാമെത്തെ ഫ്രീക്കിക്ക് ഗോളായിരുന്നു. ഫിഫ ടൂർണ െമന്റുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമായി മെസ്സി. ഫിഫയുടെ 10 ടൂർണ െമന്റുകളിൽ നിന്നായി 25 ഗോളുകളാണ് നേടിയത്. ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോൾ കോൺട്രിബ്യൂഷൻസ് മെസ്സിയുടെ പേരിലാണ്. 1106 മത്സരങ്ങളിൽ നിന്നായി 1250 ഗോളുകൾക്കാണ് ഇതിഹാസതാരം വഴിവെച്ചത്. 866 ഗോളുകളും 384 അസിസ്്റ്റുമാണ് ഉൾപ്പെടെയുള്ള കണക്കാണിത്.അതേസമയം, മയാമിക്കായി ഗോൾ നേട്ടം മെസി 50ആക്കി ഉയർത്തി.
