ഐ പി എല്ലിൽ രാജസ്ഥാന് റോയല്‍സിന് പത്താം തോല്‍വി; പഞ്ചാബിന്റെ ജയം പത്ത് റണ്‍സിന്

ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിന് പത്താം തോല്‍വി. പഞ്ചാബ് കിംഗ്സിനെതിരെ 220 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന രാജസ്ഥാന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുക്കാനാണ് സാധിച്ചത്. 10 റണ്‍സ് തോല്‍വി. പഞ്ചാബിന് വേണ്ടി ഹര്‍പ്രീത് ബ്രാര്‍ മൂന്ന് വിക്കറ്റ് നേടി. ധ്രുവ് ജുറല്‍ (31 പന്തില്‍ 53), യശസ്വി ജയ്സ്വാള്‍ (25 പന്തില്‍ 50), വൈഭവ് സൂര്യവന്‍ഷി (15 പന്തില്‍ 40) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. സഞ്ജു സാംസണ് (20) നിരാശപ്പെടുത്തി. നേരത്തെ, 37 പന്തില്‍ 70 റണ്‍സെടുത്ത നെഹര്‍ വധേരയാണ് പഞ്ചാബിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. ശശാങ്ക് സിംഗ് (30 പന്തില്‍ 59), ശ്രേയസ് അയ്യര്‍ (30) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. മികച്ച തുടക്കമാണ് രാജസ്ഥാന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ വൈഭവ് – ജയ്സ്വാള്‍ സഖ്യം 76 റണ്‍സ് ചേര്‍ത്തു. അഞ്ചാം ഓവറിന്റെ അവസാന പന്തിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. ഹര്‍പ്രീതിന്റെ പന്തില്‍ വൈഭവ് മടങ്ങി. നാല് വീതം സിക്സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു വൈഭവിന്റെ ഇന്നിംഗ്സ്. ഓപ്പണര്‍മാര്‍ നല്കിയ തുടക്കം മധ്യനിരയ്ക്ക് മുതലാക്കാന്‍ സാധിച്ചില്ല. ഇതിനിടെ ജയ്സ്വാളും, ഹര്‍പ്രീതിന് ക്യാച്ച് നല്കി. സഞ്ജു (20), റിയാന്‍ പരാഗ് (13), ഷിംറോണ്‍ ഹെറ്റ്മെയര്‍ (11) എന്നിവര്‍ നിരാശപ്പെടുത്തി. ജുറലിന്റെ ഇന്നിംഗ്സാണ് രാജസ്ഥാന് ആശ്വാസമായത്. വാനിന്ദു ഹസരങ്കയാണ് (0) പുറത്തായ മറ്റൊരു താരം. ശുഭം ദുബെ (7), ക്വേന മഫാക്ക (8) പുറത്താവാതെ നിന്നു. നേരത്തെ ടോസ് നേടിയ പഞ്ചാബ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അത്ര നല്ല തുടക്കമല്ലായിരുന്നു പഞ്ചാബിന്. ഒരു ഘട്ടത്തില്‍ മൂന്നിന് 34 റണ്‍സെന്ന നിലയിലായിരുന്നു പഞ്ചാബ്. ഏഴ് പന്തില്‍ ഒമ്പത് റണ്‍സെടുത്ത പ്രിയാന്‍ഷ് ആര്യയുടെയും 10 പന്തില്‍ 21 റണ്‍സെടുത്ത പ്രഭ്സിമ്രാന് സിംഗിന്റെയും റണ്ണൊന്നുമെടുക്കാത്ത മിച്ചല്‍ ഓവന്റെയും വിക്കറ്റുകളാണ് പഞ്ചാബിന് നഷ്ടമായിരുന്നത്. പിന്നീട് ശ്രേയസ് – വധേര സഖ്യം 67 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ടാണ് പഞ്ചാബിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. എന്നാല്‍ 11-ാം ഓവറില്‍ ശ്രേയസിനെ പുറത്താക്കി റിയാന്‍ പരാഗ് രാജസ്ഥാന് ബ്രേക്ക് ത്രൂ നല്കി. പിന്നാലെ വധേരയും മടങ്ങി. അഞ്ച് വീതം സിക്സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു വധേരയുടെ ഇന്നിംഗ്സ്. പിന്നീട് ശശാങ്ക് – ഒമര്‍സായ് സഖ്യം ടീമിനെ 200 കടത്തി. ഇരുവരും പുറത്താവാതെ നിന്നു. ശശാങ്കിന്റെ ഇന്നിംഗ്സില്‍ മൂന്ന് സിക്സും അഞ്ച് ഫോറുമുണ്ടായിരുന്നു. ഒമര്‍സായ് ഒരു സിക്സും മൂന്ന് ഫോറും നേടി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന് അറിയാം. പഞ്ചാബ് കിംഗ്സ്: പ്രിയാന്‍ഷ് ആര്യ, പ്രഭ്സിമ്രാന് സിംഗ്, ശ്രേയസ് അയ്യര്‍(ക്യാപ്റ്റന്‍), ശശാങ്ക് സിംഗ്, നെഹാല്‍ വധേര, മിച്ചല്‍ ഓവന്, അസ്മത്തുള്ള ഒമര്‍സായി, മാര്‍ക്കോ യാന്സെന്, സേവ്യര്‍ ബാര്‍ട്ട്ലെറ്റ്, അര്‍ഷ്ദീപ് സിംഗ്, യുസ്വേന്ദ്ര ചാഹല്‍. രാജസ്ഥാന് റോയല്‍സ്: യശസ്വി ജയ്സ്വാള്‍, വൈഭവ് സൂര്യവന്‍ശി, സഞ്ജു സാംസണ്(ക്യാപ്റ്റന്‍), റിയാന്‍ പരാഗ്, ഷിമ്റോണ്‍ ഹെറ്റ്മെയര്‍, ധ്രുവ് ജുറെല്‍, വാനിന്ദു ഹസരംഗ, ക്വേന മഫക, തുഷാര്‍ ദേശ്പാണ്ഡെ, ആകാശ് മധ്വാള്, ഫസല്‍ഹഖ് ഫാറൂഖ്.
