വിരമിച്ചവർക്ക് പുനർനിയമനം: ആളെക്കിട്ടാൻ ‘ആരോഗ്യത്തിൽ വെള്ളം ചേർത്ത്’ റെയിൽവേ

കൊച്ചി: മൂന്നുലക്ഷത്തോളം ഒഴിവുണ്ടായിട്ടും സ്ഥിരനിയമനം നടത്താതെ വിരമിച്ചവർക്ക് പുനർനിയമനം നൽകുന്ന റെയിൽവേ നിയമന വ്യവസ്ഥകളിൽ ‘വെള്ളം ചേർക്കുന്നതായി’ ആക്ഷേപം.ഗാർഡ്, ലോക്കോ പൈലറ്റ് തുടങ്ങിയ നിർണായക തസ്തികകളിൽ പുനർനിയമനത്തിന് വേണ്ടത്ര മുൻ ജീവനക്കാരെ കിട്ടാത്ത സാഹചര്യത്തിൽ ശാരീരികക്ഷമതാ വ്യവസ്ഥകൾ ദുർബലമാക്കി നിയമനം നൽകുന്നുവെന്നാണ് ആരോപണം. ശാരീരികക്ഷമത പോരെന്ന പേരിൽ മുമ്പ് മാറ്റിനിർത്തിയവരെയും നിയമിക്കുന്നുണ്ടെന്നും തിരുവനന്തപുരം ഡിവിഷനിൽതന്നെ ഇത്തരം നിയമനം നടന്നിട്ടുണ്ടെന്നും റെയിൽവേ യൂനിയൻ വൃത്തങ്ങൾ പറഞ്ഞു. തിരുവനന്തപുരം ഡിവിഷൻ ഉൾപ്പെടുന്ന ദക്ഷിണ റെയിൽവേയിൽ മാത്രം 18,000ലധികം ഒഴിവുണ്ട്. ഇവ നികത്താത്തത് സർവിസിനെ സാരമായി ബാധിക്കുന്ന സാഹചര്യത്തിലാണ് വിരമിച്ചവർക്ക് പുനർനിയമനം നൽകാൻ കഴിഞ്ഞ വർഷം തീരുമാനിച്ചത്. ജൂൺ 20ന് റെയിൽവേ ബോർഡ് ഇറക്കിയ പുതുക്കിയ മാർഗരേഖയിൽ വിരമിച്ചവരെ നിയമിക്കാനുള്ള അധികാരം ഡിവിഷനൽ മാനേജർമാർക്കാണ്. മിനിസ്റ്റീരിയൽ വിഭാഗത്തിലേക്ക് ആൾ എത്തുന്നുണ്ടെങ്കിലും സ്റ്റേഷൻ മാനേജർ, ഗാർഡ്, ലോക്കോ പൈലറ്റ് എന്നിവയിലേക്ക് വരുന്നവരുടെ എണ്ണം താരതമ്യേന കുറവാണ്. കരാർ അടിസ്ഥാനത്തിൽ ഏറ്റവും ജൂനിയറായി ജോലി ചെയ്യേണ്ടിവരുമെന്നതാണ് പലരുടെയും വിമുഖതക്കു കാരണമത്രേ. സ്റ്റേഷൻ മാനേജറായിരുന്നവർ അസിസ്റ്റന്റായും സീനിയർ ഗാർഡ്, ഗുഡ്സ് ഗാർഡ് പോലുള്ള തസ്തികയിലുമാണ് നിയമിക്കപ്പെടുക. ദീർഘകാലം ജോലി ചെയ്ത് സ്വസ്ഥജീവിതം ആഗ്രഹിക്കുന്നവരും ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരും പുനർനിയമനത്തിന് തയാറാവില്ല. ഈ സാഹചര്യത്തിലാണ് പരമാവധി പേരെ ആകർഷിക്കാൻ കർശന ശാരീരികക്ഷമത വ്യവസ്ഥകൾ ദുർബലമാക്കുന്നതെന്നു പറയുന്നു. ഇത് റെയിൽവേ സുരക്ഷയെ ബാധിക്കുമെന്ന ആശങ്കയും സംഘടന വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
