റൗഡിയെ വീട്ടിൽ അതിക്രമിച്ച് കയറിയ സംഘം ഭാര്യയുടെ മുന്നിൽവെച്ച് വെട്ടിക്കൊലപ്പെടുത്തി; സംഭവം തമിഴ്നാട്ടിൽ

ചെന്നൈ: റൗഡിയെ വീട്ടിൽ കയറി വെട്ടിക്കൊന്നു. ഉലഗനാഥൻ എന്നയാളാണ് കൊല്ലപ്പെട്ടത്. റൗഡിയുടെ ഭാര്യയെ അക്രമി സംഘം പരിക്കേൽപ്പിച്ചു. ചൊവ്വാഴ്ച രാത്രി ന്യൂ വാഷർമൻപേട്ടിലെ തിദീർ നഗറിലാണ് സംഭവമുണ്ടായത്. 33കാരനായ റൗഡിയെ വീട്ടിൽ അതിക്രമിച്ച് കയറിയ ഒരു സംഘം ആളുകൾ ചേർന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആറോളം പേരടങ്ങുന്ന സംഘം അരിവാളും വെട്ടുകത്തിയും ഉപയോഗിച്ചാണ് ഉലഗനാഥനെ ആക്രമിച്ചത്. ഇത് തടയാൻ ശ്രമിച്ച ഭാര്യയ്ക്ക് നേരെയും ആക്രമണമുണ്ടായി. നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികൾ ദമ്പതികളെ തറയിൽ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ഉടൻ തന്നെ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയും അവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഉലഗനാഥൻ മരിച്ചിരുന്നു. കാസിമേട് ഫിഷിംഗ് ഹാർബർ പോലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ വർഷം കൊല്ലപ്പെട്ട എൻ ദേശിംഗുവിൻ്റെ (46) മകനിലേക്കാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണം എത്തിച്ചേർന്നത്. ദേശിംഗുവിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത പ്രതിയടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തൻ്റെ പിതാവിൻ്റെ കൊലപാതകികൾക്ക് ഉലഗനാഥൻ അഭയം നൽകിയെന്ന് വിശ്വസിച്ച അദ്ദേഹത്തിൻ്റെ മകൻ വല്ലരസുവിന് ഉലഗനാഥനോട് വ്യക്തിവൈരാഗ്യമുണ്ടായിരുന്നു. ഇതേ വിഷയത്തിൽ വല്ലരസു നേരത്തെ തന്നെ ഉലഗനാഥനുമായി ഏറ്റുമുട്ടിയിരുന്നു. വല്ലരസുവിനും കൂട്ടാളികളായ ആറ് പേർക്കും പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
