
ബെംഗളൂരു: ബെംഗളൂരിൽ വീട്ടുജോലിക്കാരിയായ ബംഗ്ലാദേശ് സ്വദേശിനി പാറക്കല്ല് കൊണ്ട് അടിച്ച് കൊന്ന ശേഷം ബലാത്സംഗം ചെയ്തു. കിഴക്കൻ ബെംഗളൂരുിൽ കൽഖേരെ തടാകത്തിന് സമീപത്ത് വെള്ളിയാഴ്ചയാണ് മൂന്ന് കുട്ടികളുടെ അമ്മയായ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകുന്നേരം മുതൽ യുവതിയെ കാണാതായിരുന്നു. ഇവർക്കായുള്ള തെരച്ചിൽ നടക്കുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. റിപബ്ലിക് ദിന പരേഡിന് തയ്യാറെടുക്കാനായി എത്തിയവരാണ് തടാക തീരത്ത് മൃതദേഹം കണ്ടെത്തിയത്. രാമമൂർത്തി നഗറിന് സമീപത്തായാണ് മൃതദേഹം കണ്ടെത്തിയത്. ഇവർക്ക് ഇന്ത്യയിൽ താമസിക്കാൻ ആവശ്യമായ രേഖകൾ ഇല്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്. പാസ് പോർട്ട് പോലും ഇവരുടെ പക്കൽ ഇല്ലായിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. ബെംഗളൂരു നഗരസഭയിലെ ശുചീകരണ തൊഴിലാളിയാണ് ഇവരുടെ ഭർത്താവ്. എന്നാൽ ആറ് വർഷം മുൻപ് നിയമപരമായാണ് ഇയാൾ ഇന്ത്യയിലെത്തിയത്. ബംഗ്ലാദേശിൽ നിന്നുള്ള ബന്ധുക്കൾക്കൊപ്പമായിരുന്നു ദമ്പതികളും കുട്ടികളും തങ്ങിയിരുന്നത്. കൽകേരെ ഒരു അപാർട്ട്മെന്റിൽ യുവതി വീട്ടുജോലി ചെയ്തിരുന്നു. വ്യാഴാഴ്ച ജോലി കഴിഞ്ഞ് മടങ്ങും വഴിയാണ് യുവതിയെ കാണാതായത്. തലയിലും മുഖത്തും അടക്കം പാറക്കല്ല് കൊണ്ട് അടിയേറ്റ നിലയിലാണ് യുവതിയുടെ മൃതദേഹമുള്ളത്. കഴുത്തിൽ ചുരിദാറിന്റെ ദുപ്പട്ട ഉപയോഗിച്ച് വരിഞ്ഞ് മുറുക്കിയ നിലയിലാണുള്ളത്. സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
