വന്ദേഭാരതിന് നേരെ കല്ലേറിഞ്ഞ പ്രതിയെ പിടികൂടി, പരസ്പര വിരുദ്ധമായ മൊഴികൾ, മാനസികാരോഗ്യകേന്ദ്രത്തിലെത്തിച്ചു

കോഴിക്കോട്: തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കഴിഞ്ഞ ദിവസം കല്ലെറിഞ്ഞ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. കല്ലെറിഞ്ഞെന്ന് സംശയിക്കുന്നയാളെ വെള്ളറക്കാട് വെച്ചാണ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് അംഗങ്ങള്‍ പിടികൂടിയത്. ഇയാള്‍ ഹിന്ദി സംസാരിക്കുന്നയാളാണെന്നും ചന്ദ്രു എന്നാണ് പേര് പറഞ്ഞെങ്കിലും പരസ്പര ബന്ധമില്ലാതെയാണ് സംസാരിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച ഇയാളെ കോഴിക്കോട് കുതിരവട്ടത്തെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നോടെ തിക്കോടിക്കും നന്തി ബസാറിനും ഇടയില്‍ വച്ചാണ് ട്രെയിനിന് നേരെ കല്ലേറുണ്ടായത്. പന്‍ഭാഗത്തേയും മുന്‍ഭാഗത്തേയും കമ്പാര്‍ട്ട്‌മെന്റിലെ രണ്ട് ഗ്ലാസുകള്‍ കല്ലേറില്‍ തകര്‍ന്നെങ്കിലും യാത്രക്കാർ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ലോക്കോ പൈലറ്റ് ഉടന്‍തന്നെ കണ്‍ട്രോള്‍ റൂമിലേക്ക് സന്ദേശം കൈമാറിയതിനെ തുടര്‍ന്ന് വടകര സ്‌റ്റേഷനില്‍ നിന്നെത്തി ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തുകയായിരുന്നു.
