വരൻ വധുവിനെ ചുംബിച്ചു, വിവാഹവേദിയിലേക്ക് പാഞ്ഞുകയറി ബന്ധുക്കൾ, കൂട്ടത്തല്ല്

വിവാഹത്തിന് വധുവും വരനും പരസ്പരം വേദിയിൽ വച്ച് ചുംബിക്കുന്നതൊക്കെ ഇന്ന് സാധാരണമാണ്. അതിമനോഹരമായ വിവാഹദൃശ്യങ്ങൾ പകർത്താനായി മിക്കവാറും ഫോട്ടോഗ്രാഫർമാർ തന്നെ അങ്ങനെ ചെയ്യാനായി വധുവിനോടും വരനോടും ആവശ്യപ്പെടാറുണ്ട്. എന്നാൽ, ഉത്തർപ്രദേശിൽ വരൻ വധുവിനെ ചുംബിച്ചതിന് പിന്നാലെ കൂട്ടത്തല്ലാണ് ഉണ്ടായത്. രണ്ട് സഹോദരിമാരുടെ വിവാഹം അന്ന് ഒരേ വേദിയിൽ വച്ചാണ് നടന്നത്. ആദ്യത്തെ വിവാഹം നന്നായി തന്നെ നടന്നു. എന്നാൽ, രണ്ടാമത്തെ വിവാഹത്തിന്റെ സമയത്ത് വരൻ തന്റെ വധുവിനെ വേദിയിൽ വച്ച് ചുംബിക്കുകയായിരുന്നു. ഇത് കണ്ടതോടെ വധുവിന്റെ വീട്ടുകാർ പ്രകോപിതരായി. അവർ വടികളുമായി സ്റ്റേജിലേക്ക് കയറുകയും വരനെ തല്ലുകയുമായിരുന്നു. എന്നാൽ, മാല കൈമാറിയ ശേഷം ചുംബിക്കാൻ വധു തന്നോട് ആവശ്യപ്പെട്ടിരുന്നു എന്നും വരൻ പറഞ്ഞു. പിന്നീട്, വരന്റെ വീട്ടുകാരും വധുവിന്റെ വീട്ടുകാരും തമ്മിൽ കൂട്ടത്തല്ല് തന്നെ നടന്നു. വധുവിന്റെ പിതാവടക്കം ആറ് പേർക്ക് പരിക്കേറ്റു. ഇവരെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുക ആയിരുന്നു. മാത്രമല്ല, സംഘർഷം ആയതോടെ സ്ഥലത്തേക്ക് പൊലീസും എത്തി. എന്നാൽ, രണ്ട് കുടുംബക്കാരും രേഖാമൂലം പരാതി നൽകിയിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്. അങ്ങനെ പരാതി ലഭിച്ചാല്‍ നടപടിയെടുക്കുമെന്നും ഹാപൂര്‍ സീനിയര്‍ പൊലീസ് ഓഫീസര്‍ രാജ്കുമാര്‍ അഗര്‍വാള്‍ പറഞ്ഞു. എന്നാൽ, സ്ഥലത്ത് ക്രമസമാധാനം തകർത്തു എന്ന് കാണിച്ച് പൊലീസ് കേസ് എടുത്തിട്ടുണ്ട്. അതേസമയം ബെംഗളൂരുവിൽ താലികെട്ടുന്നതിന് തൊട്ടുമുമ്പ് വധു വിവാഹം വേണ്ടെന്ന് വച്ചു. കാമുകന്റെ കോൾ വന്നതിന് പിന്നാലെയാണ് വധു താലികെട്ടുന്നതിന് മുമ്പായി ഈ വിവാഹം വേണ്ട എന്ന് പറഞ്ഞത്. ഇത് പിന്നാലെ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഹാസൻ താലൂക്കിലെ ബൂവനഹള്ളിയിൽ ആദിപുഞ്ചനഗിരി കല്യാണ മണ്ഡപത്തിലാണ് സംഭവം നടന്നത്. വിവാഹം വേണ്ടെന്ന് വച്ചതിന്റെ കാരണം ആവർത്തിച്ച് തിരക്കിയതോടെ തനിക്ക് മറ്റൊരാളെ ഇഷ്ടമാണ് എന്ന് വരനോട് പറഞ്ഞ് യുവതി ഇറങ്ങിപ്പോവുകയായിരുന്നു.
