തോറ്റ ഓസീസിന് 18.63 കോടി, ഇന്ത്യക്കും കിട്ടി 12.42 കോടി; ദക്ഷിണാഫ്രിക്കയുടെ സമ്മാനത്തുക അറിയാം…

ലോഡ്സ്: ഒരു ഐ.സി.സി കിരീടത്തിനായുള്ള 27 വർഷത്തെ കാത്തിരിപ്പാണ് ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീട നേട്ടത്തിലൂടെ അവസാനിപ്പിച്ചത്. ലോഡ്സിൽ നടന്ന ഫൈനലിൽ ആസ്ട്രേലിയയെ അഞ്ചു വിക്കറ്റിന് തകർത്താണ് തെംബ ബാവുമയും സംഘവും ചാമ്പ്യന്മാരായത്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെ സമ്മാനത്തുകയായ 31.05 കോടി രൂപയുമായാണ് ദക്ഷിണാഫ്രിക്ക നാട്ടിലേക്ക് മടങ്ങുന്നത്. ഫൈനലിൽ തോറ്റിട്ടും റണ്ണറപ്പായ ഓസീസിന് 18.63 കോടി രൂപ ലഭിക്കും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ മൂന്നാമത് ഫിനിഷ് ചെയ്ത ഇന്ത്യക്ക് 12.42 കോടി രൂപയാണ് ലഭിക്കുക. ടെസ്റ്റ് ക്രിക്കറ്റിന്‍റെ എല്ലാ സൗന്ദര്യം നിറഞ്ഞുനിന്നതായിരുന്നു ലോഡ്സിലെ ഫൈനൽ മത്സരം. പേസർമാരുടെ പ്രകടനത്തിനൊപ്പം എയ്ഡൻ മാർക്രമിന്‍റെ തകർപ്പൻ സെഞ്ച്വറിയും ബാവുമയുടെ ചെറുത്തുനിൽപ്പുമാണ് പ്രോട്ടീസിന് കിരീടം സമ്മാനിച്ചത്. നിർണായക മത്സരങ്ങളിൽ കളിമറക്കുന്നുവെന്ന പേരുദോഷം കൂടിയാണ് കിരീട വിജയത്തോടെ പ്രോട്ടീസ് മാറ്റിയത്. ഒന്നാം ഇന്നിങ്സിൽ ലീഡ് വഴങ്ങിയിട്ടും ദക്ഷിണാഫ്രിക്ക രാജകീയമായി തിരിച്ചുവന്നു. കാലിന് പരിക്കേറ്റിട്ടും തളരാതെ പോരാടിയാണ് ബാവുമ അർധ സെഞ്ച്വറി പൂർത്തിയാക്കിയത്. മൂന്നാം വിക്കറ്റിൽ മാർക്രമും ബാവുമയും ചേർന്ന് കൂട്ടിച്ചേർത്ത 117 റൺസാണ് ടീമിന്‍റെ വിജയത്തിൽ നിർണായകമായത്. തന്നെ പരിഹസിച്ചവർക്കും എഴുതിത്തള്ളിയവർക്കുമുള്ള മറുപടി കൂടിയാണ് ഈ കിരീട നേട്ടം. ഒന്നാം ഇന്നിങ്സിൽ ആസ്ട്രേലിയ 212 റൺസെടുത്തപ്പോൾ, പ്രോട്ടീസിന്‍റെ ഒന്നാം ഇന്നിങ്സ് 138 റൺസിൽ അവസാനിത്ചതു. രണ്ടാം ഇന്നിങ്സിൽ 207 റൺസിന് ആസ്ട്രേലിയയെ ദക്ഷിണാഫ്രിക്ക പുറത്താക്കിയെങ്കിലും 280 റൺസ് എന്ന വിജയലക്ഷ്യം പ്രോട്ടീസ് മറികടക്കുമെന്ന് ക്രിക്കറ്റ് പണ്ഡിറ്റുകൾ പോലും വിശ്വസിച്ചിരുന്നില്ല. ലോഡ്സിൽ 250 റൺസ് ചേസ് ചെയ്ത് ഒരു ടീം ജയിക്കുന്നതും അപൂർവമാണ്.
