EntertaimentKerala

അന്ന് വില 28 ലക്ഷം; ഗിഫ്റ്റ് തുറന്നപ്പോൾ പച്ചപ്പെട്ടി, അതിൽ ആ എംബ്ലം ! നെഞ്ചത്ത് കൈ വച്ചുപോയി: കണ്ണുനിറഞ്ഞ് സുരേഷ് ഗോപി

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സുരേഷ് ഗോപി. കാലങ്ങളായുള്ള തന്റെ അഭിനയ ജീവിതത്തിൽ ഒട്ടനവധി മികച്ച പടങ്ങളും കഥാപാത്രങ്ങളും സമ്മാനിച്ച അദ്ദേഹം, കേന്ദ്ര മന്ത്രി സ്ഥാനം തുടരവെ തന്നെ സിനിമയിലും സജീവമാണ്. അഭിനയത്തിനും രാഷ്ട്രീയ പ്രവർത്തനത്തിനും പുറമെ സന്നദ്ധപ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്ന സുരേഷ് ഗോപി, തന്റെ ജീവിതത്തിൽ കിട്ടിയൊരു സമ്മാനത്തെ കുറിച്ച് പറയുകയാണ് ഇപ്പോൾ. അപ്പുപ്പന്റെ കാലം മുതലുള്ള ആഗ്രഹം സാധിച്ചത് 2025ലാണ് എന്ന് സുരേഷ് ഗോപി പറയുന്നു. കണ്ണുനിറഞ്ഞ് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“കുട്ടിക്കാലം മുതൽ അപ്പുപ്പന്റെ കയ്യിലെ റോളക്സ് വാച്ച് കണ്ടിട്ടുണ്ട്. ഫുൾ ഗോൾഡ് റോളക്സ് ആയിരുന്നു അത്. അതിന്റെ ഡയലും ഗോൾഡ് ആണ്. അന്ന് കിട്ടാക്കനിയാണ് റോളക്സ്. ചിലർ ഇങ്ങനത്തെ വാച്ച് വിൽപ്പത്രത്തിൽ വരെ എഴുതി വയ്ക്കും. റോളക്സ് മാത്രമാണ് നമുക്ക് ബാങ്കിൽ കൊണ്ടുപോയി പണയം വയ്ക്കാവുന്ന ഒരേയൊരു വച്ചും. ഇതൊക്കെ ചിറ്റപ്പന്മാർ പറഞ്ഞ് തരുമായിരുന്നു. അപ്പുപ്പനത് ചിറ്റപ്പനായിരുന്നു കൊടുത്തത്. അദ്ദേഹം പണ്ട് മുതലേ വിദേശത്താണ്. ഇതുവരെ തിരിച്ചു വന്നിട്ടില്ല. വല്ലപ്പോഴുമൊക്കെ വിളിക്കും. എന്റെ അച്ഛനത് കിട്ടിയില്ല. എങ്കിൽ എനിക്ക് കിട്ടുമായിരുന്നു. ആ ഒരു കൊതി ഉണ്ടായിരുന്നു എനിക്ക്. ദുബായിലൊക്കെ പോകുമ്പോൾ റോളക്സ് വാങ്ങാൻ പലതവണ ശ്രമിച്ചിട്ടുണ്ട്. അന്നത് വാങ്ങാൻ നോക്കുമ്പോൾ 28 ലക്ഷം രൂപയായിരുന്നു വില. എന്റെ പത്ത് സിനിമയിൽ നിന്നും ഇത്ര വച്ച് മാറ്റ വച്ചാൽ വാങ്ങാം. പക്ഷേ അപ്പോഴൊക്കെ വാങ്ങണ്ടെന്ന് കരുതി ആ ആഗ്രഹം മാറ്റിവച്ചു. വാങ്ങുന്നെങ്കിൽ ഒറ്റയടിക്ക് വാങ്ങണം. ഇല്ലെങ്കിൽ നടക്കില്ലെന്ന് മനസിലായി. 1997ൽ കുടുംബവുമായി ദുബായിൽ ട്രിപ്പ് പോയി. വാച്ചുകളും വിലകളും നോക്കുന്നതിനിടെ തോളിൽ തട്ടി ആരോ വിളിക്കുന്നു. റോളക്സ് ആണോടാ നോക്കുന്നേ? എന്ന് ചോദ്യവും. തിരിഞ്ഞ് നോക്കിയപ്പോൾ മമ്മൂക്ക. റോളക്സ് ഒക്കെ എടുത്ത് കള. നീ ആ പിയാജെറ്റ് വാങ്ങിക്കെന്ന് പറഞ്ഞു. റോളക്സിനോടുള്ള എന്റെ ആഗ്രഹം എന്താണെന്ന് മമ്മൂക്കയോട് പറ‍ഞ്ഞു. എന്നാൽ പിന്നെ എന്തേലും വാങ്ങിക്കെന്ന് പറഞ്ഞ് പോയി. ഈ അടുത്ത് ഏതൊരു സിനിമയുടെ പ്രമോഷനിടെ ഇക്കാര്യം ഞാൻ പറഞ്ഞിരുന്നു. അടുത്തിടെ ദില്ലി റസിഡൻസിയിൽ നിന്നും ഒരു കോൾ വന്നു. യുഎഇ എംബസിയിൽ നിന്നും ഒരു ഗിഫ്റ്റ് വന്നിട്ടുണ്ടെന്ന് പറഞ്ഞു. രണ്ടാഴ്ച കഴിഞ്ഞ് അവിടെ എത്തി പെട്ടി തുറന്നപ്പോൾ ഒരു പച്ചപ്പെട്ടി, അതിൽ റോളക്സിന്റെ എംബ്ലം. ഞാൻ നെഞ്ചത്ത് കൈ വച്ച് പോയി. ആ വാച്ചും ഞാനും തമ്മിലുള്ള ബന്ധം അറിയാവുന്ന ആരാണത് എന്ന് അതിശയിച്ച് പോയി. എന്റെ അപ്പുപ്പനും അച്ഛനും എനിക്ക് തരാൻ പറ്റാത്തത്, എനിക്ക് ഉണ്ടായിട്ടും വാങ്ങാൻ പറ്റാത്ത ഒരു പൊരുൾ. എന്റെ സ്വപ്നമായിരുന്നു അത്”, എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ. പേളി മാണി ഷോയിൽ ആയിരുന്നു നടന്റെ പ്രതികരണം.

അതേസമയം, ജെഎസ്കെ ആണ് സുരേഷ് ഗോപിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. അനുപമ പരമേശ്വരൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വക്കീൽ വേഷത്തിലാണ് സുരേഷ് ഗോപി എത്തുന്നത്. ചിത്രം ജൂൺ 27ന് തിയറ്ററുകളിൽ എത്തും. സുരേഷ് ഗോപിയുടെ മകൻ മാധവും ജെഎസ്കെയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button