കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ മരുന്ന് കൊടുക്കാൻ ജീവനക്കാരില്ല; രോഗി കുഴഞ്ഞുവീണു


കൊട്ടാരക്കര : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഫാർമസിയിൽ മരുന്ന് കൊടുക്കാൻ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് പ്രശ്നമാകുന്നു. നീണ്ട ക്യൂവിൽ നിൽക്കേണ്ടി വന്ന രോഗി കുഴഞ്ഞുവീണു. രോഗികൾ ഒ.പിയിൽ ടിക്കറ്റ് എടുക്കാൻ മണിക്കൂറുകളോളം കാത്ത് നിന്ന ശേഷം ഡോക്ടറെ കാണാനും അത്രയും സമയം വീണ്ടും എടുക്കുന്നു. ഡോക്ടർ കുറിക്കുന്ന മരുന്ന് വാങ്ങാൻ ഫാർമസിയിലും മണിക്കൂറുകൾ ക്യൂ നിൽക്കേണ്ട സാഹചര്യമാണ്. അഞ്ച് കൗണ്ടർ ഉള്ളടത്ത് ഒരെണ്ണം മാത്രമേ തുറന്നിടാറുള്ളു. ഈ കൗണ്ടറിലെ ജീവനക്കാരൻ തന്നെ രോഗികൾക്ക് ടോക്കൺ നൽകാനും നിൽക്കേണ്ടി വരുന്നു. പ്രായമായവരും കൈക്കുഞ്ഞുമായി വരുന്നവരും നീണ്ട വരിയിൽ നിൽക്കേണ്ട അവസ്ഥയാണ്. രാവിലെ എട്ടിന് വന്നവർ പോലും ഉച്ചകഴിഞ്ഞും ഫാർമസിയിൽ നിന്ന് മരുന്ന് വാങ്ങാൻ സാധിക്കാത്ത സ്ഥിതിയാണ്. ഫാർമസിയിൽ പ്രായമായവർക്ക് ഇരിക്കാൻ കൂടുതൽ കസേരയില്ലാത്തതും പ്രശ്നമാണ്. പ്രായമായ ആൾ കുഴഞ്ഞ് വീണതിനെ തുടർന്ന് പ്രതിഷേധവുമായി ബി.ജെ.പി രംഗത്തെത്തിയതോടെ എവിടെ നിന്നോ ചില ജീവനക്കാരെ എത്തിച്ച് രണ്ട് കൗണ്ടർ കൂടി തുറന്നു.