
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന പി.വി. അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ദേശീയ നേതാക്കളുടെയും പേരുകളും പാര്‍ട്ടി പതാകയും ചിഹ്നവുമെല്ലാം ദുരുപയോഗം ചെയ്യുന്നതായി സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ. തൃണമൂല്‍ സ്ഥാനാർഥിയായി അന്‍വര്‍ നല്കിയ നാമനിർദേശപത്രിക തള്ളിയിട്ടും പാർട്ടിയുടെ പേര് ദുരുപയോഗം ചെയ്യുന്നതായി സംസ്ഥാന ജന. സെക്രട്ടറിമാരായ എം.കെ. അലി, എൽദോ എബ്രഹാം, സംസ്ഥാന വൈസ് പ്രസിഡന്റ് ലിസി എലിസബത്ത് എന്നിവർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. മലപ്പുറം ജില്ല കലക്ടർക്ക് പരാതി നൽകിയിട്ടുണ്ടെന്നും അവർ അറിയിച്ചു. ചിഹ്നവും പതാകയും പി.വി. അൻവർ ഉപയോഗിക്കുന്നത് തൃണമൂല്‍ കോണ്‍ഗ്രസിന് അവമതിപ്പിനും വോട്ടര്‍മാരില്‍ തെറ്റിദ്ധാരണക്കും കാരണമാവും. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പതാക ഉപയോഗിച്ചുള്ള പ്രചാരണം തടയണമെന്നും അവ പിടിച്ചെടുക്കണമെന്നും കലക്ടർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസ് ഭരണഘടനയില്‍ കോഓഡിനേറ്റര്‍, ചീഫ് കോഓഡിനേറ്റര്‍ തസ്തികകള്‍ ഇല്ലാത്തതാണ്. ഇല്ലാത്ത തസ്തികകള്‍ ഉപയോഗിച്ചാണ് അൻവർ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഉപതെരഞ്ഞെടുപ്പിൽ സംസ്ഥാന കമ്മിറ്റി അൻവറിനെ പിന്തുണക്കില്ലെന്നും നിലമ്പൂരിൽ അൻവറും നോട്ടയും തമ്മിലാണ് മത്സരമെന്നും ഭാരവാഹികൾ പറഞ്ഞു.
