സഹികെട്ടപ്പോൾ നാട്ടുകാര്‍ സംഘടിച്ച് നേരിട്ടിറങ്ങി, വൈകാതെ കിട്ടി ഒരാളെ, പിടിയിലായത് ലഹരി വില്പനയിലെ പ്രധാനി

കോഴിക്കോട്: പേരാമ്പ്ര കടിയങ്ങാട് സ്കൂള്‍ കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഇടയില്‍ വൻ തോതില്‍ എംഡിഎംഎ വില്പന നടത്തി വന്നിരുന്ന പ്രധാനിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. കടിയങ്ങാട് തെക്കേടത്ത് കടവ് സ്വദേശി മേലേടത്ത് ഒപി സുനീറാണ് പിടിയിലായത്. ഇയാളില്‍ നിന്ന് 11.5 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു. കടിയങ്ങാട് തെക്കേടത്ത് കടവ് പ്രദേശങ്ങളില്‍ ലഹരി വില്പന വ്യാപകമായതും പ്രദേശത്ത് നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടാകുന്നതും ദുരിതമായപ്പോഴാണ് സഹികെട്ട് നാട്ടുകാര്‍ ഇതിനെതിരേ സംഘടിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ലഹരി വില്പനക്കെതിരേ ജനകീയ കൂട്ടായ്മ രൂപീകരിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം സുനീര്‍ ലഹരി വില്പനയ്ക്കായി പ്രദേശത്ത് എത്തിയപ്പോള്‍ കൂട്ടായ്മ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ച് പേരാമ്പ്ര പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് എസ്ഐ പി ഷെമീര്‍, ഡിവൈ എസ്പിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങള്‍ എന്നിവര്‍ എത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ലഹരി വില്പന നടത്തി ആഢംബര ജീവിതം നയിക്കുന്നതാണ് സുനീറിന്റെ രീതിയെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരേ നാട്ടുകാര്‍ നേരത്തേ പോലീസില്‍ പരാതി നല്‍കിയിരുന്നു. പ്രദേശത്തെ കുട്ടികള്‍ക്കും യുവാക്കള്‍ക്കും എംഡിഎംഎ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു പരാതി. ലഹരി വിരുദ്ധ സ്ക്വാഡ് ഇയാളെ നിരീക്ഷിച്ചു വരുന്നതിനിടയില്‍ ആണ് അറസ്റ്റ്. ഇയാള്‍ സഞ്ചരിച്ച സ്കൂട്ടറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
