വീട്ടിലേക്ക് കയറി വന്ന പൊലീസിനെക്കണ്ടതും ഇറങ്ങിയോടി, പിടിച്ചു നിർത്തി പരിശോധിച്ചു; 10 ഗ്രാം എംഡിഎംഎ പിടിച്ചു

കാസര്‍ഗോഡ്: കാസര്‍ഗോഡ് ഉദിനൂര്‍ ഗ്രാമത്തില്‍ ഉദിനൂര്‍-പടന്ന പബ്ലിക് ടാര്‍ റോഡിലെ ബദര്‍ നഗറില്‍ നിന്ന് 10 ഗ്രാം എംഡിഎംഎയും 3 ഗ്ലാസ്സ് ഫണലുകളും, ഒരു ഇലക്ടോണിക്ക് ത്രാസും, എംഡിഎംഎ പൊതിയാനുള്ള പ്ലാസ്റ്റിക് കവറും പൊലീസും കണ്ടെടുത്തു. ശനിയാഴ്ച്ച രാവിലെ 11 മണിയ്ക്കാണ് സംഭവം. മുഹമ്മദ് കാസിം എന്നയാളുടെ വീട്ടില്‍ നിന്നാണ് ഇവ കണ്ടെത്തിയിട്ടുള്ളത്. പരിശോധനക്കായി പൊലീസ് വീട്ടിലെത്തിയപ്പോള്‍ പ്രതി ഇറങ്ങിയോടാന്‍ ശ്രമിച്ചെങ്കിലും ഇയാളെ കയ്യോടെ പിടികൂടുകയായിരുന്നു. ഇയാളുടെ കൈവശമുണ്ടായിരുന്ന 10 ഗ്രാം എംഡിഎംഎ കൂടാതെ മറ്റു വസ്തുക്കള്‍ വീട്ടില്‍ നിന്നാണ് കണ്ടെത്തിയത്. കാസറഗോട് ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നിർദ്ദേശപ്രകാരം കാഞ്ഞങ്ങാട് ഡിവൈഎസ്പി യുടെ മേല്‍നോട്ടത്തില്‍ മയക്കു മരുന്ന് കച്ചവടവും ഉപയോഗവും തടയുന്നതിനായി നടത്തുന്ന പ്രത്യേക പരിശോധനയുടെ ഭാഗമാണിത്. ചന്തേര ഇന്‍സ്പ്വെക്ടറുടെ നിർദ്ദേശപ്രകാരം ചന്തേര പൊലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്പെക്ടര്‍ സതീഷ് കുമാര്‍.എന്‍.കെ, എസ് ഐ മുഹമ്മദ് മുഹ്സിന്‍, എ എസ് ഐ ലക്ഷണൻ സുരേഷ് ബാബു സീനിയർ സിവിൽ പോലീസ് ഓഫീസർ ഷാജു, സുധീഷ്, ലിഷ എന്നിവരാണ് ദൗത്യത്തില്‍ പങ്കെടുത്തത്. നിലവില്‍ കാസിമിനെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തിട്ടുണ്ട്.
