
ബെംഗളൂരു: വെറുമൊരു സിഗരറ്റ് വാങ്ങി നൽകാത്തിനെ തുടർന്നുണ്ടായ നിസ്സാര വഴക്ക് അവസാനിച്ചത് ഒരു കൊലപാതകത്തിൽ. ബെംഗളൂരുവിലാണ് ഇങ്ങനെയൊക്കെ നടക്കുമോ എന്ന് തോന്നിപ്പിക്കുന്ന വിചിത്രമായ കൊലപാതകം നടന്നത്. ബെംഗളൂരു വിജയരാഹള്ളി സ്വദേശി 29കാരനായ എച്ച് എൻ സഞ്ജയ് ആണ് മരിച്ചത്. കനകപുര റോഡിലെ വസന്താപുര ക്രോസിൽ വെച്ചായിരുന്നു സംഭവം . രാജരാജേശ്വരി നഗർ സ്വദേശിയായ പ്രതി പ്രതീകാണ് ക്രൂരമായ കൊലപാതകം നടത്തിയത്. കാറിലെത്തിയ പ്രതീക്, കാറിനകത്തിരുന്ന് തന്നെ, സിഗരറ്റ് വലിച്ചുകൊണ്ടിരിക്കുകയായിരുന്ന സഞ്ജയിയോടും സുഹൃത്തിനോടും സിഗരറ്റ് വാങ്ങിത്തരാൻ ആവശ്യപ്പെട്ടു. എന്നാൽ താങ്കൾ വളരെ അഹങ്കാരത്തോടെയാണ് സംസാരിക്കുന്നതെന്നും സിഗരറ്റ് വാങ്ങിത്തരാൻ കഴിയില്ലെന്നും അദ്ദേഹം മറുപടി നൽകി. എന്നാൽ തുടര്‍ന്നുണ്ടായ ചെറിയ തര്‍ക്കത്തിനൊടുവിൽ നാട്ടുകാർ ഇടപെട്ട് രംഗം ശാന്തമാക്കി. തുടർന്ന് പ്രതീക് ദേഷ്യത്തോടെ അവിടെ നിന്ന് പോയി കുറച്ചകലെയായി വാഹനം പാർക്ക് ചെയ്തു. എന്നാൽ ബൈക്കെിൽ തിരികെ പോയ ടെക്കി യുവാക്കളെ പിന്തുടര്‍ന്ന പ്രതീക് എസ്യുവി കൊണ്ട് പിന്നിൽ ഇടിക്കുകയായിരുന്നു. ഈ ഭീകരമായ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. തല റോഡിൽ ഇടിച്ചതിനെ തുടർന്ന് സഞ്ജയ്ക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച ആശുപത്രിയിൽ വെച്ച് സഞ്ജയ് മരിച്ചു. പിന്നിലിരുന്ന ചേതനും ഗുരുതരമായി പരിക്കേറ്റു. ഇയാൾ നിലവിൽ ചികിത്സയിൽ കഴിയുകയാണ്. സംഭവസമയത്ത് പ്രതി മദ്യലഹരിയിലായിരുന്നെന്നും ഭാര്യയോടൊപ്പം ഒരു പാർട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നുമാണ് വിവരം. സംഭവത്തിൽ സുബ്രഹ്മണ്യപുര പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
