അടിച്ചുമോനേ… 12 കോടി; വിഷു ബമ്പർ ഒന്നാം സമ്മാനം പാലക്കാട് ജില്ലയിൽ വിറ്റ ഈ ടിക്കറ്റിന്

കൊച്ചി: പതിവുതെറ്റിയില്ല, ഇക്കുറിയും ഭാഗ്യദേവത കടാക്ഷിച്ചത് കരിമ്പനകളുടെ നാടിനെ തന്നെ. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബംപർ ഒന്നാം സമ്മാനം ഇത്തവണ നേടിയത് പാലക്കാട് നിന്ന് വിറ്റഴിച്ച ടിക്കറ്റിനാണ്. VD 204266 എന്ന ടിക്കറ്റാണ് 12 കോടി രൂപയുടെ ഒന്നാം സമ്മാനത്തിന് അർഹമായത്. കഴിഞ്ഞ സമ്മർ ബംപർ ടിക്കറ്റിന്റെ ഒന്നാം സമ്മാനം നേടിയതും പാലക്കാട് വിറ്റ ടിക്കറ്റിനാണ്.
ടിക്കറ്റ് വിൽപ്പനയിലും പാലക്കാട് ഒന്നാമത്
ആകെ 45 ലക്ഷം ടിക്കറ്റുകൾ വിൽപ്പനക്കെത്തിയതിൽ 42,87,350 ടിക്കറ്റുകളും വിറ്റു പോയിരുന്നു. പാലക്കാട് ജില്ലയിൽ തന്നെയാണ് ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റു പോയതും. ഇതുവരെ 9.21ലക്ഷം ടിക്കറ്റുകൾ ഇവിടെ വിറ്റുപോയി. തിരുവനന്തപുരമാണ് വിൽപ്പനയിൽ രണ്ടാം സ്ഥാനത്ത്. തിരുവനന്തപുരത്ത് 5.22ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. മൂന്നാം സ്ഥാനത്തുള്ള തൃശ്ശൂരിൽ 4.92ലക്ഷം ടിക്കറ്റുമാണ് വിറ്റത്.
കഴിഞ്ഞ സമ്മർ ബംപറിലും പാലക്കാട് തന്നെയായിരുന്നു ടിക്കറ്റ് വിൽപ്പനയിൽ ഒന്നാം സ്ഥാനത്ത്. .യഥാക്രമം തിരുവനന്തപുരവും തൃശൂരുമായിരുന്നു രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ടായിരുന്നത്.
ആറ് പരമ്പരയിലാണ് ടിക്കറ്റ് അച്ചടിച്ചത്. രണ്ടാം സമ്മാനമായി ആറു പരമ്പരകളിലും ഓരോ കോടി രൂപ വീതം നൽകും. കൂടാതെ മറ്റു സമ്മാനങ്ങളും ഉൾപ്പെടുന്നു.രണ്ടാം സമ്മാനം: ഒരു കോടി രൂപ വീതം (ആറ് പേർക്ക്/ ആറ് സീരീസുകളിലും). മൂന്നാം സമ്മാനം: 10 ലക്ഷം രൂപ വീതം (ആറ് പേർക്ക്/ ആറ് സീരീസുകളിലും). നാലാം സമ്മാനം: അഞ്ച് ലക്ഷം രൂപ വീതം (ആറ് പേർക്ക്/ ആറ് സീരീസുകളിലും). മറ്റ് സമ്മാനങ്ങൾ: 5,000 രൂപ (അഞ്ചാം സമ്മാനം), 2,000 രൂപ (ആറാം സമ്മാനം), 1,000 രൂപ (ഏഴാം സമ്മാനം), 500 രൂപ (എട്ടാം സമ്മാനം), 300 രൂപ (ഒമ്പതാം സമ്മാനം).
സമ്മാനതുകയിൽ എത്ര കൈയ്യിൽ കിട്ടും
വിഷു ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചാൽ മുഴുവൻ തുകയും ഭാഗ്യശാലിയുടെ പോക്കറ്റിലേക്ക് എത്തില്ല. ഏജന്റ് കമ്മീഷൻ, നികുതി എന്നിവ ഈടാക്കിയ ശേഷമാണ് തുക ലഭിക്കുക.
സമ്മാനത്തുകയുടെ 10 ശതമാനമാണ് ഏജന്റ് കമ്മീഷൻ. അതായത്, 12 കോടി രൂപയുടെ 10 ശതമാനം, 1.2 കോടി രൂപ. സമ്മാനത്തുകയിൽനിന്ന് ഏജന്റ് കമ്മീഷൻ കുറച്ചാൽ ബാക്കി 10.8 കോടി രൂപ. ഈ തുകയ്ക്ക് നികുതി നൽകേണ്ടതുണ്ട്.
