10 വർഷം മുമ്പ് ഗ്യാരണ്ടിയായി നൽകിയ ബ്ലാങ്ക് ചെക്ക്, ചതിച്ചത് സുഹൃത്ത്, കയ്യക്ഷരം തുണച്ചതോടെ നഷ്ടപരിഹാരം

ദോഹ: വ്യാജ ചെക്ക് കേസ് പരാതിയില്‍ ഇരക്ക് 20 ലക്ഷം റിയാല്‍ നഷ്ടപരിഹാരം വിധിച്ച് ഖത്തര്‍ കോടതി. ബിസിനസ് പങ്കാളി നൽകിയ വ്യാജ ചെക്ക് കേസിലാണ് ഇരക്ക് വൻതുക നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചത്. പത്ത് വർഷം മുമ്പ് ബിസിനസ് പങ്കാളിയായ സുഹൃത്തിനെ ജാമ്യക്കാരനാക്കി ഇരയായ പരാതിക്കാരൻ ധനകാര്യ സ്ഥാപനത്തിൽ നിന്ന് വായ്പയെടുത്തിരുന്നു. 1.62 ലക്ഷം റിയാലിന്റെ വാഹന ലോണാണ് എടുത്തത്. ജാമ്യക്കാരന് ഗ്യാരണ്ടിയായി ബ്ലാങ്ക് ചെക്കും നല്കി. എന്നാല്‍, പത്തു വര്‍ഷത്തിന് ശേഷം പരാതിക്കാരനെതിരെ ബിസിനസ് പങ്കാളി ഈ ബ്ലാങ്ക് ചെക്ക് ഉപയോഗിച്ചു. ഗ്യാരണ്ടി ചെക്കിൽ മാറ്റം വരുത്തി 2.85 കോടി ഖത്തര്‍ റിയാലാക്കി. ഈ വ്യാജ ചെക്ക് കോടതിയില്‍ ഹാജരാക്കുകയും ഇതിന്റെ ഫലമായി പരാതിക്കാരന് മൂന്ന് വര്‍ഷം തടവും ട്രാവല്‍ ബാനും കോടതി വിധിച്ചു. ജ്യാമ്യ തുകയായി ഒരു ലക്ഷം ഖത്തർ റിയാൽ കെട്ടിവെക്കാനും വിധിച്ചു. പക്ഷെ ചെക്കിലെ കയ്യക്ഷരത്തില്‍ മാറ്റമുണ്ടെന്ന് കാണിച്ച് പരാതിക്കാരൻ അപ്പീല്‍ നല്‍കിയതോടെ അന്വേഷണത്തിൽ ബിസിനസ് പങ്കാളി തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. തുടർന്ന് പരാതിക്കാരന് 20 ലക്ഷം ഖത്തര്‍ റിയാല്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു. പ്രാദേശിക അറബി മാധ്യമമായ അല്‍ ശര്‍ഖാണ് ഇതു സംബന്ധിച്ച വിധി റിപ്പോർട്ട് ചെയ്തത്. ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി പോലും ചെക്ക് ഇടപാടുകള്‍ നടത്തുമ്പോള്‍ അതീവ സൂക്ഷ്മത പാലിക്കണമെന്ന് നിയമ വിദഗ്ധര്‍ ഓര്‍മിപ്പിച്ചു.
