രോഗിയുമായി പറന്നുയർന്ന എയർ ആംബുലൻസ് കടലിലേക്ക് കൂപ്പുകുത്തി, രോഗിയും ഡോക്ടറും അടക്കം 3 പേർക്ക് ദാരുണാന്ത്യം

ടോക്കിയോ: രോഗിയുമായി പറന്നുയർന്ന ഹെലികോപ്ടർ കടലിലേക്ക് കൂപ്പ് കുത്തി. ജപ്പാനിൽ രോഗി അടക്കം മൂന്ന് പേർ കൊല്ലപ്പെട്ടത്. ജപ്പാനിലെ തെക്ക് പടിഞ്ഞാറൻ മേഖലയിലാണ് എയർ ആംബുലൻസ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ മൂന്ന് പേരെ മാത്രമാണ് രക്ഷാപ്രവർത്തകർക്ക് രക്ഷിക്കാനായത്. 66കാരനായ പൈലറ്റ്, ഹെലികോപ്ടർ മെക്കാനിക്ക്, 28കാരിയായ നഴ്സ് എന്നിവരെയാണ് തീരദേശ സേന അപകടത്തിന് പിന്നാലെ കടലിൽ നിന്ന് രക്ഷിച്ചത്. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ധരിച്ചിരുന്ന രക്ഷാ കവചം മൂലം കടലിൽ ഒഴുകി നടക്കുന്ന നിലയിലാണ് ഇവരെ കണ്ടെത്തിയത്. സംഘത്തിന്റെ ഒപ്പമുണ്ടായിരുന്ന 34കാരനായ ഡോക്ടർ, 86കാരനായ രോഗി, രോഗിയെ പരിചരിച്ചുകൊണ്ടിരുന്ന 68കാരൻ എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ പിന്നീട് ജപ്പാൻ എയർ സെൽഫ് ഡിഫൻസ് ഫോഴ്സ് ഹെലികോപ്ടർ കണ്ടെത്തി. കോസ്റ്റ് ഗാർഡിന്റെ രണ്ട് കപ്പലുകളിലായുള്ള തെരച്ചിലിലാണ് ഒഴുകി നടന്നവരെ കണ്ടെത്താനായത്. ഫുകോകയിലെ ആശുപത്രിയിലേക്ക് നാഗസാക്കിയിലെ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകട കാരണം ഇനിയും വ്യക്തമായിട്ടില്ല.
