Business

വോഡാഫോൺ ഐഡിയ തകരുമോ?84,000 കോടിയുടെ കുടിശ്ശികയിൽ രക്ഷാ പാക്കേജുമായി കേന്ദ്രം

രാജ്യത്തെ പ്രധാന മൊബൈല്‍ സേവനദാതാക്കളില്‍ ഒന്നാണ് വൊഡഫോണ്‍ ഐഡിയ (Vi- വി). വലിപ്പം കൊണ്ട് ഇവര്‍ മൂന്നാം സ്ഥാനക്കാരാണ്. നിലവില്‍ കടുത്ത സാമ്പത്തിക ഞെരുക്കം നേരിടുന്ന ഇവര്‍ ബാങ്കുകളില്‍ നിന്നു പിന്തുണ ലഭിക്കുന്നില്ലെന്നും, സര്‍ക്കാര്‍ ഇടപെടണമെന്നും ഏറെ നാളായി ആവശ്യപ്പെടുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം 84,000 കോടി രൂപയുടെ റെഗുലേറ്ററി കുടിശിക വി-യ്ക്കുണ്ട്.

എക്‌സിക്യൂട്ടീവ് പിന്തുണ നല്‍കാത്തപക്ഷം ടെലികോം ദാതാവ് പാപ്പരാകാന്‍ സാധ്യതയുണ്ടെന്നാണു വിദഗ്ധരുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ റെഗുലേറ്ററി കുടിശ്ശികയില്‍ കൂടുതല്‍ ആശ്വാസം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. വി- യുടെ അഭാവത്തില്‍ ഇന്ത്യയുടെ സ്വകാര്യ ടെലികോം മേഖല ഡ്യുവോപൊളി (റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍) റിസ്‌ക് നേരിടും. മേഖലയിലെ ആരോഗ്യപരമായ മത്സരത്തിന്റെ ആവശ്യകത കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഊന്നിപ്പറഞ്ഞു. ഡ്യുവോപൊളി മേഖലയുടെ വളര്‍ച്ചയ്ക്ക് നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു.

വി പാപ്പരായാല്‍ സര്‍ക്കാരിനുമുണ്ട് റിസ്‌ക്. ടെലികോം മേഖലയിലെ റിസ്‌കിന് പുറമേയാണിത്. വൊഡഫോണ്‍ ഐഡിയയില്‍ 48.99% ഓഹരി പങ്കാളിത്തമാണ് സര്‍ക്കാരിനുള്ളത്. അതിനാല്‍ തന്നെ വി- യുടെ തകര്‍ച്ച സര്‍ക്കാരിനെതിരേയും ചോദ്യങ്ങള്‍ ഉയര്‍ത്താം. കൂടാതെ ഈ തകര്‍ച്ച രാജ്യത്തിന് ഗണ്യമായ സാമ്പത്തിക നഷ്ടം വരുത്തിവയ്ക്കാം. വിയുടെ സ്‌പെക്ട്രം പേയ്മെന്റ് കുടിശികയുടെ ഒരു ഭാഗം സര്‍ക്കാര്‍ ഇക്വറ്റിയാക്കി മാറ്റുകയായിരുന്നു.

ബാങ്കുകള്‍ സഹായം നല്‍കുന്നില്ലെന്നും, പിന്തുണയില്ലാതെ സാഹചര്യത്തില്‍ 2026 സാമ്പത്തിക വര്‍ഷത്തിനു ശേഷം പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലില്‍ (NCLT) പാപ്പരത്തത്തിനായി ഫയല്‍ ചെയ്യാന്‍ നിര്‍ബന്ധിതരാകാമെന്നും വി സര്‍ക്കാരിനെ അറിയിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രത്തില്‍ നിന്ന് 26,000 കോടി രൂപയുടെ ഇക്വിറ്റി ഇന്‍ഫ്യൂഷനും, 36,950 കോടി രൂപയുടെ ഇക്വിറ്റി കണ്‍വേര്‍ഷനും ലഭിച്ചിട്ടും ബാങ്കുകളില്‍ നിന്ന് പിന്തുണ ലഭിച്ചില്ലെന്ന് വി പറയുന്നു.

2025 സെപ്റ്റംബറോടെ വി- യ്ക്കുള്ള നാല് വര്‍ഷത്തെ പേയ്മെന്റ് മൊറട്ടോറിയം അവസാനിക്കുകയാണ്. ഇതോടെ വി- യെ കാത്തിരിക്കുന്നത് ഗണ്യമായ ബാധ്യതകളാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 2025 സെപ്റ്റംബറിനും 2026 മാര്‍ച്ചിനും ഇടയില്‍ 12,000 കോടി രൂപ കമ്പനി കണ്ടെത്തേണ്ടതുണ്ട്. കുടിശ്ശിക തീര്‍ക്കാന്‍, 2027 സാമ്പത്തിക വര്‍ഷം മുതല്‍ 2031 സാമ്പത്തിക വര്‍ഷം വരെയുള്ള അഞ്ച് വര്‍ഷത്തേക്ക് പ്രതിവര്‍ഷം 43,000 കോടി രൂപ ആവശ്യമാണ്.

വൊഡഫോണ്‍ ഐഡിയയെ പാപ്പരത്തത്തില്‍ നിന്ന് രക്ഷിക്കാന്‍ കേന്ദ്ര ടെലികോം മന്ത്രാലയം മൂന്നു പ്രാഥമിക രീതികള്‍ പരിഗണിക്കുന്നതായാണു റിപ്പോര്‍ട്ട്.

തിരിച്ചടവ് കാലയളവ് നീട്ടുക: എജിആര്‍ കുടിശികകള്‍ക്കുള്ള തിരിച്ചടവ് കാലയളവ് നിലവിലെ ആറ് വര്‍ഷത്തില്‍ നിന്ന് 20 വര്‍ഷമായി നീട്ടുകയാണ് ആദ്യ ഓപ്ഷന്‍.

ലളിതമായ പലിശയിലേക്കുള്ള മാറ്റം: കുടിശികയുള്ള എജിആര്‍ തുകയില്‍ സംയുക്ത പലിശയില്‍ നിന്ന് ലളിതമായ പലിശയിലേക്കുള്ള മാറ്റമാണ് രണ്ടാമത്തേത്.

നിശ്ചിത വാര്‍ഷിക പേയ്മെന്റ്: എജിആര്‍ ബാധ്യതകളില്‍ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ കുടിശികയായി ഏകദേശം 1,000 കോടി മുതല്‍ 1,500 കോടി രൂപ വരെ വാര്‍ഷത്തില്‍ അടയ്ക്കുന്ന തരത്തിലുള്ള വ്യവസ്ഥയാണ് മൂന്നാമത്തേത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button