
ആലപ്പുഴ: കരുവാറ്റയിൽ ബേക്കറി ജോലിക്കാരിയായ വീട്ടമ്മയ്ക്ക് ക്രൂര മർദനം. കരുവാറ്റ മേത്തറ രഞ്ജു മോൾക്കാണ് ക്രൂര മർദനമേറ്റത്. ഇവരെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കടയിൽ നിന്ന് പുറത്തേക്ക് വലിച്ചിട്ടായിരുന്നു സ്ത്രീയെന്ന് പരിഗണന പോലുമില്ലാതെയുള്ള മർദ്ദനം. തലയ്ക്ക് ഹെൽമറ്റ് കൊണ്ടടിച്ചു, തള്ളി താഴെയിട്ടു, മർദിച്ചു. രഞ്ജുമോൾ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിൽസയിലാണ്. താമല്ലാക്കൽ സ്വദേശികളായ ചെല്ലപ്പൻ, മകൻ സൂരജ് എന്നിവരാണ് മർദിച്ചതെന്നാണ് വിവരം. ഇവരുടെ സഹോദരിയുടെ വീട്ടിൽ ജോലിക്ക് നിന്നതിന്റെ ശമ്പളം കുടിശികയാണെന്ന് കാണിച്ച് രഞ്ജു മോൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നുള്ള വൈരാഗ്യമാണ് മർദനത്തിന് കാരണമെന്ന് രഞ്ജുമോൾ പറയുന്നു.
