
മലപ്പുറം: പിവി അൻവർ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇന്ന് ചേർന്ന തൃണമൂൽ കോൺഗ്രസ് യോഗത്തിൽ ധാരണ. യോഗശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ യുഡിഎഫിലെ ചിലരെ വിശ്വാസത്തിൽ എടുക്കാൻ ആകില്ലെന്ന് പ്രതികരിച്ച പിവി അൻവർ പക്ഷെ, യോഗത്തിൽ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട തീരുമാനത്തെ കുറിച്ച് പ്രതികരിച്ചില്ല. യുഡിഎഫിൽ അസോയിറ്റഡ് അംഗത്വമല്ല, മറിച്ച് പൂർണ അംഗത്വം നൽകി തൃണമൂൽ കോൺഗ്രസ് കേരള ഘടകത്തെ ഉൾപ്പെടുത്തിയാൽ മാത്രമേ സ്ഥാനാർത്ഥിത്വം എന്ന നിലപാടിൽ നിന്ന് പിന്മാറേണ്ടതുള്ളൂവെന്നും യോഗത്തിൽ തീരുമാനിച്ചു. അതേസമയം യുഡിഎഫുമായി ഇനി രഹസ്യ ചർച്ചക്കില്ലെന്നും ആര്യാടൻ ഷൗക്കത്തിനെ പിന്തുണച്ചാൽ തൃണമൂൽ കോൺഗ്രസിനെ മുന്നണിയിലെടുക്കുമെന്നതിൽ എന്തുറപ്പാണ് ഉള്ളതെന്നും അൻവർ വാർത്താസമ്മേളനത്തിൽ ചോദിച്ചു. നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് തോൽക്കുമെന്ന് പറയാൻ കാരണങ്ങളുണ്ട്. അക്കാര്യം നാളെ വിശദമായി പറയാം. നിലമ്പൂരിൽ താൻ യുഡിഎഫിനെ പിന്തുണക്കുകയും എന്നിട്ടും ആര്യാടൻ ഷൗക്കത്ത് തോൽക്കുകയും ചെയ്താൽ താൻ കാല് വാരിയെന്നാവും എല്ലാവരും പറയുന്നത്. അങ്ങനെ വരുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി തോൽക്കുമെന്ന് ഇപ്പോഴേ പറയേണ്ടത് തൻ്റെ ഉത്തരവാദിത്തമല്ലേ. നിലമ്പൂരിൽ താൻ രാജിവച്ച് യുഡിഎഫിന് ഒരു അവസരം നൽകുകയായിരുന്നു. യുഡിഎഫിൽ അംഗം ആക്കിയിരുന്നെങ്കിൽ സ്ഥാനാർത്ഥി ആരാണെങ്കിലും താൻ പിന്തുണച്ചേനെ. ഏത് ചെകുത്താനും സ്ഥാനാർത്ഥിയാകട്ടെയെന്ന് താൻ നേരത്തെ പറഞ്ഞിരുന്നു. യുഡിഎഫിന് പുറത്ത് നിന്നാണ് ആര്യാടൻ ഷൗക്കത്തിനെതിരായ വിമർശനം പറഞ്ഞത്. മുന്നണിക്കകത്തായിരുന്നെങ്കിൽ പറയില്ലായിരുന്നു.
