
കൊച്ചി: ഇൻസ്ട്രമെന്റ് ബോക്സും പുസ്തകവും കളഞ്ഞു പോയതിനെ തുടർന്ന് മകന്റെ കൈ തല്ലിയൊടിച്ച് അച്ഛൻ. കൊച്ചി കളമശ്ശേരിയിലാണ് ക്രൂരമായ സംഭവം നടന്നത്. കളമശ്ശേരി തോഷിബ ജംഗ്ഷനിൽ താമസിക്കുന്ന ശിവകുമാർ എന്നയാളാണ് 11 വയസുകാരന്‍ മകനെ ഇത്തരത്തിൽ അതിക്രൂരമായി ഉപദ്രവിച്ചത്. രണ്ട് ദിവസം മുമ്പാണ് കുട്ടിയെ മർദിച്ചത്. കുട്ടിയുടെ കൈത്തണ്ടക്ക് പൊട്ടലുണ്ട്. ശിവകുമാറിനെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മദ്യലഹരിയിലായിരുന്നു എന്ന് പൊലീസ് പറഞ്ഞു. വടി കൊണ്ട് ശക്തിയായി അടിച്ചതിനെ തുടര്‍ന്നാണ് കുട്ടിയുടെ കൈക്ക് പൊട്ടലുണ്ടായിരിക്കുന്നത്. രണ്ടാം തവണയാണ് ബോക്സും പുസ്തകവും കളഞ്ഞുപോകുന്നതെന്ന് പറഞ്ഞാണ് ശിവകുമാര്‍ മകനെ അടിച്ചത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. കുട്ടിയെ മാരകമായി ഉപദ്രവിച്ചതില്‍ കേസെടുത്ത് ശിവകുമാറിനെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. തമിഴ്നാട് വെല്ലൂര്‍ സ്വദേശികളാണ് ഈ കുടുംബം. കുറച്ചു കാലമായി ഇവര്‍ കൊച്ചിയില്‍ താമസിക്കുകയാണ്.
