അംഗനവാടികളിൽ നിന്നുള്ള പോഷകാഹാരത്തിൽ പ്രാണിയും പുഴുവും, പരാതിപ്പെട്ടിട്ടും മാറ്റവുമില്ലെന്ന് ഗുണഭോക്താക്കൾ

ജഗത്സിംഗ്പൂർ: അംഗനവാടികളിൽ നൽകുന്ന ഭക്ഷണ വസ്തുക്കളേക്കുറിച്ചുള്ള പരാതികൾ പതിവായിട്ടും അധികാരികൾക്ക് മാറ്റമില്ല. ഒഡിഷയിലെ ബാലികുഡയിലെ 252 അംഗനവാടികളിൽ വിതരണം ചെയ്തത് പുഴുക്കളും ക്ഷുദ്ര ജീവികളും ഓടി നടക്കുന്ന ഗോതമ്പും ഛത്വ മാവും. പ്രത്യേക പോഷകാഹാര പദ്ധതിയുടെ കീഴിൽ വിതരണം ചെയ്യുന്ന ഭക്ഷണ പദാർത്ഥങ്ങളിലെ പോരായ്മകളേക്കുറിച്ച് പതിവാകുമ്പോഴാണ് ഒരു മാറ്റവുമില്ലാതെ ഉപയോഗിക്കാനാവാത്ത ഉത്പന്നങ്ങൾ അംഗനവാടികളിലേക്ക് വീണ്ടുമെത്തുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രത്യേക പോഷകാഹാര പദ്ധതി പ്രകാരം വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ജില്ലാ അധികൃതർ എല്ലാ മാസം 23നും പരിശോധിക്കുമെന്ന് സർക്കാർ നേരത്തെ വിശദമാക്കിയിരുന്നു. ഇതിനായി ജില്ലാ പരിഷത്ത് അംഗങ്ങൾ അടക്കം അംഗമായ കമ്മിറ്റികളും രൂപീകരിച്ചിരുന്നു. എന്നാൽ ഇതിൽ ശരിയായ രീതിയിലുള്ള മേൽനോട്ടം നടക്കുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് നിലവിലെ സ്ഥിതിയെന്നാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ വിശദമാക്കുന്നത്. സ്വയം സഹായ സംഘങ്ങൾ വഴി വിതരണം ചെയ്ത സൂചി ഗോതമ്പിലും മാവിലും പ്രാണികളും പുഴുവിനേയും കണ്ടെത്തുന്നത് പതിവാണ്. സംഭവത്തിൽ പഴുതുകൾ അടച്ചുള്ള അന്വേഷണം വേണമെന്നാണ് പ്രാദേശിക ഭരണകൂടം ആവശ്യപ്പെടുന്നത്. കഴിഞ്ഞ മാസം ശിശുക്ഷേമ വകുപ്പിലെ അഞ്ച് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇവർക്ക് ചുമതലയുള്ള ബ്ലോക്കുകളിൽ ഉപയോഗ ശൂന്യമായ ഭക്ഷണ വസ്തുക്കൾ വിതരണം ചെയ്തതിന് പിന്നാലെയായിരുന്നു ഇത്. കുട്ടികൾക്കും ഗർഭിണികൾക്കുമായാണ് പ്രത്യേക പദ്ധതിയുടെ കീഴിൽ പോഷകഹാരം അംഗനവാടികൾ വഴി വിതരണം ചെയ്യുന്നത്.
