അഡ്‌ലെയ്ഡില്‍ രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ചയോടെ തോൽവിയിലേക്ക് ! ഓസീസ് ഡ്രൈവിംഗ് സീറ്റില്‍

അഡ്‌ലെയ്ഡ്: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യക്ക് തോല്‍വി ഭീഷണി. ഒന്നാം ഇന്നിംഗ്‌സില്‍ 157 റണ്‍സ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ തകര്‍ച്ച നേരിടുകയാണ്. അഡ്‌ലെയ്ഡില്‍ രാത്രി-പകല്‍ ടെസ്റ്റില്‍ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ചിന് 128 എന്ന നിലയിലാണ് ഇന്ത്യ. ഇപ്പോഴും 29 റണ്‍സ് പിറകില്‍. റിഷഭ് പന്ത് (28), നിതീഷ് കുമാര്‍ റെഡ്ഡി (15) എന്നിവരാണ് ക്രീസില്‍. രണ്ട് വീതം വിക്കറ്റ് വീഴ്ത്തിയ സ്‌കോട്ട് ബോളണ്ട്, പാറ്റ് കമ്മിന്‍സ് എന്നിവരാണ് ഇന്ത്യയെ തകര്‍ത്തത്. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 180നെതിരെ ഓസീസ് 337ന് എല്ലാവരും പുറത്താവുകയായിരുന്നു. 140 റണ്‍സ് നേടിയ ട്രാവിസ് ഹെഡാണ് ടോപ് സ്‌കോറര്‍. മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര എന്നിവര്‍ നാല് വിക്കറ്റ് വീതം വീഴ്ത്തി. ആറ് വിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യയെ തകര്‍ത്തത്. 42 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. സ്‌കോര്‍ സൂചിപ്പിക്കും പോലെ മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. സ്‌കോര്‍ബോര്‍ഡില്‍ 12 റണ്‍സുള്ളപ്പോള്‍ കെ എല്‍ രാഹുലിനെ (7) പാറ്റ് കമ്മിന്‍സ് പുറത്താക്കി. പുള്‍ ഷോട്ടിനുള്ള ശ്രമത്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിക്ക് ക്യാച്ച്. പിന്നാലെ സഹഓപ്പണര്‍ യശസ്വി ജയ്‌സ്വാളും (24) മടങ്ങി. ഇത്തവണ ബോളണ്ടിന്റെ പന്തില്‍ ക്യാരിക്ക് ക്യാച്ച്. വിരാട് കോലിക്കും (11) അതുതന്നെയായിരുന്നു വിധി. ശുഭ്മാന്‍ ഗില്ലാവട്ടെ (28) മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഇന്‍സ്വിങ്ങറില്‍ ബൗള്‍ഡായി. അടുത്തത് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ (6) ഊഴമായിരുന്നു. ഇത്തവണ കമ്മിന്‍സ് താരത്തിന്റെ സ്റ്റംപ് പിഴുതു. ഇനി പന്ത് – നിതീഷ് സഖ്യത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ഒരു 150 റണ്‍സ് ലീഡെങ്കിലും സ്വന്തമാക്കിയാല്‍ മാത്രമെ എന്തെങ്കിലും വിധത്തിലുള്ള വെല്ലുവിളി ഉയര്‍ത്താന്‍ ഇന്ത്യക്ക് സാധിക്കൂ. ഇന്ന് തുടക്കത്തിൽ തന്നെ പ്രഹരമേല്‍പ്പിക്കാന്‍ ഇന്ത്യക്കായി. വ്യക്തിഗത സ്‌കോറിനോട് ഒരു റണ്‍ കൂടി ചേര്‍ത്ത് നതാന്‍ മക്‌സ്വീനിയാണ് ആദ്യം മടങ്ങിയത്. ജസ്പ്രിത് ബുമ്ര വിക്കറ്റ് കീപ്പര്‍ നതാന്‍ റിഷഭ് പന്തിന്റെ കൈകളിലെത്തിക്കുകയായിരുന്നു. തുടര്‍ന്നെത്തിയ സ്റ്റീവന്‍ സ്മിത്തിനെ (2) നിലയുറപ്പിക്കും മുമ്പ് പവലിയനിലെത്തിക്കാനും ബുമ്രയ്ക്ക് സാധിച്ചു. സ്മിത്തും പന്തിന് ക്യാച്ച് നല്‍കുകയായിരുന്നു. ഇതോടെ മൂന്നിന് 103 എന്ന നിലയിലായി ഓസീസ്. പിന്നാലെ മര്‍നസ് ലബുഷെയ്ന്‍ (64) – ഹെഡ് സഖ്യം 65 റണ്‍സ് കൂട്ടിചേര്‍ത്തു. ഇവിടെയാണ് നിതീഷ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കുന്നത്. ലബുഷെയ്‌നെ ഗള്ളിയില്‍ യശസ്വി ജയ്‌സ്വാളിന്റെ (64) കൈകളിലെത്തിച്ചു. നല്ല രീതിയില്‍ കളിക്കുകയായിരുന്നു ലബുഷെയ്ന്‍ ഒമ്പത് ബൗണ്ടറികള്‍ നേടിയിരുന്നു. മിച്ചല്‍ മാര്‍ഷിന് അധികനേരം ആയുസുണ്ടായിരുന്നില്ല. ഒമ്പത് റണ്‍സ് മാത്രമെടുത്ത മാര്‍ഷിനെ അശ്വിന്‍, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ കൈകളിലെതിച്ചു. എന്നാല്‍ ടിവി റിപ്ലെകളില്‍ പന്ത് ബാറ്റില്‍ ഉരസിയില്ലെന്നുള്ളത് വ്യക്തമായിരുന്നു. തുടര്‍ന്നെത്തിയ അലക്‌സ് ക്യാരിയും (15) പെട്ടന്ന് മടങ്ങി. മുഹമ്മദ് സിറാജിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച്. ഇതിനിടെ ഹെഡ് സെഞ്ചുറി പൂര്‍ത്തിയാക്കി. തുടര്‍ന്നും ആക്രമണം തുടര്‍ന്നു ഹെഡ്. സിറാജിന്റെ പന്തിലാണ് ഹെഡ് പുറത്താവുത്. സിറാജിന്റെ ഒരോവറില്‍ ഓരോ സിക്‌സും ഫോറും നേടിയ ശേഷം ബൗള്‍ഡാവുകയായിരുന്നു ഹെഡ്. അഞ്ച് സിക്‌സും 18 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. പാറ്റ് കമ്മിന്‍സ് (12), മിച്ചല്‍ സ്റ്റാര്‍ക്ക് (18), സ്‌കോട്ട് ബോളണ്ട് (0) എന്നിവരാണ് പുറത്തായ മറ്റു ഓസീസ് താരങ്ങള്‍. നതാന്‍ ലിയോണ്‍ (4) പുറത്താവാതെ നിന്നു. ആദ്യദിനം ഉസ്മാന്‍ ഖവാജയുടെ (13) വിക്കറ്റ് ഓസീസിന് നഷ്ടമായിരുന്നു. നേരത്തെ, നിതീഷ് റെഡ്ഡിക്ക് പുറമെ കെ എല്‍ രാഹുല്‍ (37), ശുഭ്മാന്‍ ഗില്‍ (31), റിഷഭ് പന്ത് (21), ആര്‍ അശ്വിന്‍ (22) എന്നിവരാണ് രണ്ടക്കം കണ്ട മറ്റു ഇന്ത്യന്‍ താരങ്ങള്‍. യശസ്വി ജയ്സ്വാള്‍ (0), വിരാട് കോലി (7), രോഹിത് ശര്‍മ (3) എന്നിവര്‍ നിരാശപ്പെടുത്തി. ഹര്‍ഷിത് റാണ (0), ജസ്പ്രിത് ബുമ്ര (0) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. മുഹമ്മദ് സിറാജ് (4) പുറത്താവാതെ നിന്നു. ഇന്ത്യക്ക് ആദ്യ പന്തില്‍ തന്നെ യശസ്വി ജയ്സ്വാളിന്റെ (0) വിക്കറ്റ് നഷ്ടമായിരുന്നു.
