ഇറാനും ഇസ്രയേലിനുമിടയിൽ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ട്രംപ്

തെഹ്റാൻ: ഇറാനും ഇസ്രയേലിനുമിടയിൽ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രണ്ട് ഘട്ടങ്ങളിലായി സമ്പൂര്‍ണ വെടിനിര്‍ത്തലിന് ഇരുരാജ്യങ്ങളും സമ്മതം അറിയിച്ചതായി ട്രംപ് വ്യക്തമാക്കി. ഇറാനാണ് ആദ്യം വെടിനിര്‍ത്തുക. 12 മണിക്കൂറിന് ശേഷം ഇസ്രായേലും വെടിനിര്‍ത്തും.ഖത്തറിന്റെ സഹായത്തോടെയാണ് അമേരിക്ക ഇറാനുമായി ധാരണയിലെത്തിയതെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ഇറാനും ഇസ്രായേലും ട്രംപിന്റെ പ്രഖ്യാപനത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇസ്രായേൽ സമയം രാവിലെ ഏഴ് മണിക്ക് ഇറാൻ വെടിനിർത്തലിന് തുടക്കമിടുമെന്ന് ഇസ്രയേൽ മാധ്യമം ഹാരെറ്റ്സ്.ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനം ഇസ്രായേൽ മാധ്യമങ്ങൾ സ്ഥിരീകരിക്കുമ്പോഴും ഇറാന്റെ ഭാഗത്തുനിന്ന് ഇതുവരെ പ്രതികരണമൊന്നുമുണ്ടായിട്ടില്ല. ഇറാനിലെ ആണവകേന്ദ്രങ്ങൾക്ക് നേരെയുള്ള യുഎസിൻ്റെ ആക്രമണത്തിന് തിരിച്ചടിയായി ദോഹയിലുള്ള യുഎസ് സൈനിക താവളം ഇറാൻ ഇന്നലെ ആക്രമിച്ചിരുന്നു. ആറോളം മിസൈലുകൾ അയച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒരു മിസൈൽ ഖത്തർ വ്യോമതാവളത്തിൽ പതിച്ചതായി ഖത്തർ സ്ഥിരീകരിച്ചു.
