KeralaSpot light

കാഴ്ചയില്‍ പച്ച, പാകം ചെയ്യുമ്പോള്‍ കറുക്കും; മീൻ വാങ്ങുമ്പോള്‍ നിര്‍ബന്ധമായും ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും..!

ട്രോളിംഗ് നിരോധനം മുതലെടുത്ത് കേരളത്തിലേക്ക് പഴകിയമീനുകള്‍ വ്യാപകമായി എത്തുന്നു. ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണാടക, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ നിന്ന് എത്തിക്കുന്നതാണ് ഇവ. ചൂര, സ്രാവ്, തിരണ്ടി തുടങ്ങിയ വലിയ ഇനം മീനുകളാണ് ഫോർമാലിനടക്കമുള്ള രാസവസ്തുക്കള്‍ കലർത്തി എത്തുന്നത്.

കാഴ്ചയില്‍ പച്ചയാണെന്ന് തോന്നും. പാകം ചെയ്യുമ്പോള്‍ മാംസത്തിന് കറുത്ത നിറം ഉണ്ടാകുന്നതായും ചിലപ്പോള്‍ കറി പതയോട് കൂടി തിളച്ചു പൊന്തുന്നതായും പരാതിയുണ്ട്. എന്നിട്ടും ചെക്കുപോസ്റ്റുകളിലടക്കം പരിശോധന നടത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് തയ്യാറാകുന്നില്ല.

കേരള തീരത്തെ മത്സ്യത്തിന്റെ നാലിലൊന്നുവിലയ്ക്ക് ലഭിക്കുന്ന മത്സ്യം കച്ചവടക്കാർ നാലിരട്ടി വിലയ്ക്കാണ് വില്‍ക്കുന്നത്. റോഡ് മാർഗമെത്തുന്നതിന്റെ രണ്ടിരട്ടി മത്സ്യം ട്രെയിൻവഴിയും എത്തുന്നുണ്ട്. സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന് റെയില്‍വേസ്റ്റേഷനില്‍ പരിശോധന നടത്താൻ അധികാരമില്ല.

മത്സ്യം കേടാകാതെ എത്തിക്കുന്നതിന് ശീതീകരണത്തിന് ഉള്‍പ്പെടെ പ്രത്യേക സൗകര്യങ്ങളുള്ള വാഹനങ്ങളാണ് ഉപയോഗിക്കേണ്ടത്. വാഹനത്തിനുള്ളില്‍ മത്സ്യം സൂക്ഷിക്കുന്നിടത്തെ താപനില മൈനസ് 14 ഡിഗ്രിയില്‍ നിലനിറുത്തേണ്ടതുണ്ട്. അല്ലെങ്കില്‍ മത്സ്യത്തിന്റെ തൂക്കത്തിനൊപ്പം ഐസ് ഇട്ട് സൂക്ഷിക്കാം. യാത്രയ്ക്കിടയില്‍ ഉരുകുന്നതിനനുസരിച്ച്‌ ഐസ് ഇട്ടു കൊടുക്കുകയും വേണം. ഇതൊന്നും പാലിക്കാതെ മിനി ലോറികളില്‍ മൂടിക്കെട്ടിയാണ് മത്സ്യം കൊണ്ടുവരുന്നത്.

ട്രോളിംഗ് നിരോധന കാലത്ത് കേരളത്തില്‍ ചെറു വള്ളങ്ങളേ കടലില്‍ ഇറക്കൂ. മോശം കാലാവസ്ഥയില്‍ വള്ളങ്ങള്‍ ഇറക്കാൻ കഴിയുന്നില്ലെങ്കിലും കടല്‍മത്സ്യങ്ങള്‍ സുലഭമായത് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു വരുന്നതിനാലാണ്. അമിതവിലയാണ് വരവ് മീന് ഈടാക്കുന്നത്.

കാലപ്പഴക്കം ഇങ്ങനെ അറിയാം:

ചെകിളപ്പൂക്കള്‍ക്കും കണ്ണിനും നിറവ്യത്യാസം.

തൊലിപ്പുറത്തെ മിനുമിനുപ്പു നഷ്ടപ്പെടല്‍.

ദുർഗന്ധമുള്ള ദ്രാവകം തൊലിപ്പുറത്ത്.
മാംസത്തിനു നിറവ്യത്യാസവും, മൃദുത്വവും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button